കേസ് സമയബന്ധിതമായി അന്വേഷിക്കാനും ആവശ്യമായ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കാനും ആവശ്യപ്പെട്ട് ഡിജിപിക്ക് വനിത കമ്മീഷന്‍ കത്ത് നല്‍കി.

ദില്ലി: കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിപാതകരമെന്ന് ദേശീയ വനിത കമ്മീഷന്‍. കഴക്കൂട്ടത്ത് സ്ത്രീക്കെതിരെ നടന്ന അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ വനിത കമ്മീഷന്‍ വാർത്തകുറിപ്പില്‍ വ്യക്തമാക്കി. കേസ് സമയബന്ധിതമായി അന്വേഷിക്കാനും ആവശ്യമായ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കാനും ആവശ്യപ്പെട്ട് ഡിജിപിക്ക് വനിത കമ്മീഷന്‍ കത്ത് നല്‍കി. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍, പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ച് നാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.

അതേസമയം, തിരുവനന്തപുരം കഴക്കൂട്ടത്ത് ഗൗഡൗണിൽ യുവതി പീഡനത്തിരയായ സംഭവത്തിൽ പ്രതി കിരണിനെ റിമാന്‍റ് ചെയ്തു. കിരൺ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും, വസ്ത്രങ്ങളും, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പീഡനം നടന്ന ഗോഡൗണിലും ഫോറൻസിക് സംഘം പരിശോധന നടത്തി. ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്. വിവസ്ത്രയായി ഇറങ്ങിയോടിയ യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. 

Also Read: ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍

കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടായിരുന്നു ബലാത്സംഗം. ദൃശ്യങ്ങള്‍ മൊബൈൽ പകര്‍ത്തിയ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും പിന്തുടര്‍ന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണിൽ നിന്ന് പിടൂകൂടി.

Also Read: കഴക്കൂട്ടത്ത് യുവതി നേരിട്ടത് ക്രൂരപീഡനം, ഗുരുതര പരിക്ക്, പീഡന ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും