'ഒരു ലോറിക്ക് മാസപ്പടി 5,000 കിട്ടണം'; ടിപ്പ‍ർ ലോറി ഉടമകളോട് കൈക്കൂലി ചോദിച്ച് ഉദ്യോഗസ്ഥൻ, ശബ്ദ രേഖ പുറത്ത്

By Web TeamFirst Published Jan 27, 2022, 12:09 AM IST
Highlights

കോഴിക്കോട് മോട്ടോർവാഹന വകുപ്പ് എൻഫോഴ്മെന്റ് എം വി ഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

കോഴിക്കോട്:  ടിപ്പ‍ർ ലോറി ഉടമകളോട് കോഴിക്കോട്ടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ (Motor vehicle department)  കൈക്കൂലി (Bribe) ചോദിക്കുന്ന ശബ്ദ രേഖ പുറത്ത്. ലോറിക്ക് 5,000 രൂപ പ്രകാരം മാസപ്പടി നൽകിയാൽ സ്ക്വാഡിന്‍റെ പരിശോധനയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കുന്നതിന്‍റെ ശബ്ദരേഖയാണ് (Audio clip) പുറത്തായത്. തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയൊന്നുമായില്ലെന്നും ലോറി ഉടമകൾ ആരോപിക്കുന്നു. 

അതേ സമയം ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയ ശേഷംനടപടി ഉണ്ടാവുമെന്നാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് മോട്ടോർവാഹന വകുപ്പ് എൻഫോഴ്മെന്റ് എം വി ഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. തന്റെ അധികാര പരിധിയിൽ വരുന്ന കൊടുവളളി മേഖലയിൽ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്ക്വാഡ് പരിശോധന ഇല്ലാതെ വാഹനങ്ങൾ കടത്തിവിടാനാണ് പടി. അനധികൃതമായി ലോഡ് കടത്തിയാലും കണ്ണടക്കും. അഞ്ചുവണ്ടിയുളള ഉടമയോട് 25,000 രൂപ ചോദിക്കുകയും 20,000ന് ഉറപ്പിക്കുകയും ചെയ്യുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.

ഡീൽ ഉറപ്പിച്ചാൽ സമ്മർദ്ദമുണ്ടായാൽ പോലും മാസം ഒരു കേസ് മാത്രമേ അനധികൃത ലോഡുകൾക്ക് ചുമത്തൂ എന്നും ഉദ്യോഗസ്ഥൻ പറയുന്നു. ഈ ഫോൺസംഭാഷണമുൾപ്പെടെ ചേർത്ത് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ലോറി ഉടമകൾ പറയുന്നത്. നടപടികൾ ഭയന്ന് ഇവർ പരസ്യപ്രതികരണത്തിന് തയ്യാറല്ല. സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങൾ തേടിയെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥർ വകുപ്പിലുണ്ടാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.
 

click me!