
ബെംഗളൂരു: ബെംഗളൂരുവിൽ നടു റോഡിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കിൽ തട്ടിയെന്നാരോപിച്ച് യുവാവ് ചില്ല് അടിച്ച് തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡിൽ ദൊഡ്ഡകന്നല്ലിക്ക് സമീപമാണ് സംഭവം. ആക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർ ഇൻഡിക്കേറ്ററിടാതെ വെട്ടിത്തിരിച്ചെന്നും തന്‍റെ ബൈക്കിൽ തട്ടിയെന്നും ആരോപിച്ചാണ് ബൈക്ക് യാത്രികനായ യുവാവ് കാർ യാത്രികരെ ആക്രമിച്ചത്.
തിങ്കളാഴ്ച രാത്രി ദൊഡ്ഡകന്നല്ലി ജംഗ്ഷനിലാണ് സംഭവം. സർജാപൂർ റോഡിൽ വെച്ച് കാറിൽ സഞ്ചരിക്കവെ ഒരു ബൈക്ക് യാത്രികൻ ഇവരെ തടഞ്ഞു വെച്ച് ആക്രമിക്കുകയായിരുന്നു. ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചെന്നും തന്‍റെ ബൈക്കിൽ വാഹനം തട്ടിയെന്നും പെട്ടന്ന് ബ്രേക്ക് ചെയ്തെന്നുമെല്ലാം ആരോപിച്ചായിരുന്നു ആക്രമണം. കാറിന് മുന്നിൽ ബൈക്ക് വട്ടം വെച്ച് നിർത്തിയ യുവാവ് ചില്ല് അടിച്ച് തകർത്തു. സ്ത്രീകളും കുട്ടകളുമടങ്ങിയ കുടുംബം പേടിച്ച് നിലവിളിച്ചു. കാറിനുള്ളിൽ കുഞ്ഞുങ്ങളുണ്ടെന്ന് കുടുംബം കരഞ്ഞ് പറഞ്ഞിട്ടും യുവാവ് ആക്രമണം തുടർന്നു.
കാറിന്‍റെ വൈപ്പർ ഇളക്കിയെടുത്ത് മെയിൻ ഗ്ലാസ് യുവാവ് അടിച്ച് തകർക്കുന്നതും കാറിനുള്ളിലെ യാത്രക്കാർ നിലവിളിക്കുന്നതിന്‍റേയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ കാറിന്‍റെ ചില്ല് തെറിച്ച് 7 മാസം പ്രായമുള്ള കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ആക്രണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതി പൊലീസ് കസ്റ്റഡിയിൽ തന്നെയാണ്.
Read More : 'ഇഷ്ടംപോലെ ഓർഡർ, പക്ഷേ കിട്ടുന്ന പണത്തിൽ കുറച്ച് മുക്കി'; സ്വകാര്യ പ്രസിൽ സെയിൽസ് മാനേജർ തട്ടിയത് 1.5 കോടി!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam