ഒന്നര കോടിയോളം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് വട്ടക്കുളത്ത് നിന്നും പിടിച്ചെടുത്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു
മലപ്പുറം : മലപ്പുറം എടപ്പാള്‍ വട്ടക്കുളത്ത് ബിസ്ക്കറ്റ് പാക്കറ്റുകള്‍ക്കുള്ളിലാക്കി ഗോഡൗണില്‍ എത്തിക്കാന്‍ ശ്രമിച്ച ഒന്നരക്കോടിയോളം വില മതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി. ഡ്രൈവറും തൊഴിലാളികളുമടക്കം മൂന്നു പേര്‍ പിടിയിലായി. വട്ടംകുളം സ്വദേശി അലി എന്നയാളുടെ പേരിലുള്ള ഗോഡൗണിലേക്കാണ് നിരോധിത പുകയില ഉത്പന്നങ്ങളെത്തിച്ചത്. ഇയാളെ പിടിക്കാൻ സാധിച്ചിട്ടില്ല.
രണ്ട് വലിയ ലോറികളിലായി മൂന്നര ലക്ഷത്തോളം പാക്കറ്റുകളാണ് ഗോഡൌണിലേക്ക് കടത്തിയത്. ലോറിക്കുള്ളിൽ നിരോധിത പുകയില ഉത്പന്നങ്ങളായിരുന്നു. വട്ടകുളത്തെ ബിസ്ക്കറ്റ് സൂക്ഷിക്കുന്ന ഗോഡൗണ്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കടത്ത് നടത്തിയിരുന്നത്. എക്ലൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പിന്തുടര്‍ന്നാണ് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചത്.
വെള്ളത്തിന് പണമടക്കാതെ സർക്കാർ വകുപ്പുകൾ, വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളത് 228 കോടി കുടിശിക!
നേരത്തെയും ഈ ഗോഡൗണ്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരോധിത പുകയില ഉ്തപന്നങ്ങള്‍ എത്തിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ പുകയില ഉത്പന്നവേട്ടയാണ് മലപ്പുറത്ത് ഇന്ന് നടന്നതെന്ന് എക്സൈസ് അറിയിച്ചു. ഈ കേസില്‍ സിഗരറ്റ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രൊഡക്ട് ആക്ട് പ്രകാരം പിഴ ഈടാക്കാന്‍ മാത്രമേ എക്സൈസിന് വ്യവസ്ഥയുള്ളു. കേസ് പൊലീസിന് കൈമാറി. മുഖ്യ കണ്ണികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചെന്ന് ചങ്ങരംകുളം പൊലീസ് അറിയിച്ചു.
കൊല്ലം കരുനാഗപ്പള്ളിയിൽ സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ എ. ഷാനവാസിന്റെ പേരിലുള്ള ലോറിയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് കരുനാഗപ്പള്ളിയിൽ പിടിച്ച പുകയില ഉത്പന്നങ്ങൾ കടത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.