
ആലപ്പുഴ: ആലപ്പുഴ ഭരണിക്കാവില്‍ വീട്ടില്‍ നിന്ന് 22 പവന്‍ സ്വര്‍ണവും കവര്‍ന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാക്കളെ കേവലം 72 മണിക്കൂറില്‍ തൂക്കി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസുദ്യോഗസ്ഥനു തോന്നിയ സംശയമാണ് പ്രതികളിലേക്ക് വഴിയൊരുക്കിയത്. മോഷ്ടിച്ച സ്വര്‍ണം ഇരുപത് ലക്ഷം രൂപയ്ക്ക് പ്രതികള്‍ വിറ്റതിനു തൊട്ടുപിന്നാലെയാണ് പൊലീസിന്‍റെ പിടിവീണത്. തിരുവനന്തപുരം വളളക്കടവ് സ്വദേശി നസീറും ചിറയിന്‍കീഴ് സ്വദേശി അനില്‍ദാസ് എന്ന ഡപ്പാ അനിലും. ശനിയാഴ്ച രാത്രിയിലാണ് ഭരണിക്കാവ് സ്വദേശി ജോര്‍ജിന്‍റെ വീട് കുത്തി തുറന്ന് ഇരുവരും 22 പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയും കട്ടത്.
വളളികുന്നം പൊലീസ് നടത്തിയ പരിശോധനയില്‍ ജോര്‍ജിന്‍റെ വീടിന്‍റെ സമീപത്തു കൂടി രണ്ടു പേര്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യം കിട്ടി. സ്റ്റേഷനിലെ ഒരു പൊലീസുദ്യോഗസ്ഥന് ഇവര്‍ കുപ്രസിദ്ധ മോഷ്ടാക്കളായ നസീറും ഡപ്പാ അനിലുമാണെന്ന് സംശയം തോന്നി. ഒന്നിച്ച് ഒരു സ്ഥലത്തെത്തി കിലോമീറ്ററുകളോളം നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി അവിടെ മോഷണം നടത്തുന്നതാണ് ഇരുവരുടെയും രീതി. പിന്നീട് ഇരുവരുടെയും പുതിയ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെത്തിയ പൊലീസ് സംഘം അവിടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണത്തില്‍ ഇരുപത് പവന്‍ പിറ്റേന്നു തന്നെ വിറ്റ് 20 ലക്ഷം രൂപ സംഘടിപ്പിച്ചിരുന്നു കളളന്‍മാര്‍.
ഇതില്‍ പതിനാലര ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ബാക്കി തുക കണ്ടെടുക്കാനും വിറ്റ സ്വര്‍ണം കണ്ടെത്താനും പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇരുവരുടെയും പേരില്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏതാണ്ട് മുപ്പതിലേറെ കേസുകള്‍ നിലവിലുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി അലക്സ് ബേബി, വളളികുന്നം എസ്എച്ച്ഒ ബിജേഷ് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് മണിക്കൂറുകള്‍ക്കുളളില്‍ കളളന്‍മാരെ പിടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam