അന്നമ്മ ആട്ടിന്‍സൂപ്പും, റോയ് തോമസ് ചോറും കടലക്കറിയും കഴിച്ച ശേഷവും മരിക്കുന്നു: ചുരുളഴിയുന്നത് കൊലപാതകം?

By Web TeamFirst Published Oct 4, 2019, 2:49 PM IST
Highlights
  • ചുരുളഴിയാതെ കൂടത്തായിയിലെ ആറ് മരണങ്ങള്‍
  • കല്ലറ തുറന്നുള്ള പരിശോധനയുടെ ഫലങ്ങള്‍ നിര്‍ണായകം
  • കൊലപാതകമെന്ന് സൂചന നല്‍കി പൊലീസും

കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹ സാഹചര്യത്തില്‍ ആറു പേരുടെ കല്ലറകള്‍ തുറന്നു പരിശോധിക്കുന്ന നപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. കോടഞ്ചേരി പള്ളിയില്‍ അടക്കിയ പത്തുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു. വടകര റൂറല്‍ എസ്പി കെജി സൈമണിന്‍റെ നേതൃത്വത്തിലാണ് കൂടത്തായിയിലും കോടഞ്ചേരിയിലും മൃതദേഹ പരിശോധന നടക്കുന്നത്. മരണങ്ങള്‍ കൊലപാതകമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

അന്നമ്മ, ഭര്‍ത്താവ്  ടോം തോമസ്, മകന്‍  റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോമിന്‍റെ സഹോദര പുത്രന്‍ ഷാജുവിന്‍റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരാണ് ഒരേ ലക്ഷണങ്ങളോടെ മരിച്ചത്. ക്രൈംബ്രാഞ്ചിന്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒളിഞ്ഞു കിടക്കുന്ന നിരവധി രഹസ്യങ്ങളാണ് പുറത്തുവരാനുള്ളത്.  2002ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008ല്‍ ടോം തോമസ് മരിച്ചു. 2011ല്‍ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്.

2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. പിന്നാലെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സയും. സിലി 2016ലും മരിച്ചു. റോയിയുടെ മരണത്തോടെയാണ് സംശയത്തിന്‍റെ തുടക്കം. എല്ലാവരും മരിക്കുന്നത് ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണാണ്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷത്തിന്‍റെ അംശം കണ്ടെത്തി. പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു. കൊലപാതകമാണെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്നത്. അങ്ങനെയെങ്കില്‍ സമാനതകളില്ലാത്ത കുറ്റകൃത്യത്തിന്‍റെ കഥകളാകും പുറത്തുവരാനുള്ളത്.

click me!