ദളിത് സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍; കേസ് കെട്ടിച്ചമച്ചതെന്ന് നേതൃത്വം

By Web TeamFirst Published Jan 7, 2020, 10:17 AM IST
Highlights

''വിജനമായ സ്ഥലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായിപീഡിപ്പിച്ചു. പൊലീസിനോടോ മറ്റാരോടെങ്കിലുമോ ഈ സംഭവം പറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന്...''

ഭോപ്പാല്‍: ബലാത്സംഗക്കേസില്‍ മധ്യപ്രദേശില്‍ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് സ്ത്രീയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭോപ്പാലില്‍നിന്ന് 269 കിലോമീറ്റര്‍ അകലെയുള്ള അശോക് നഗര്‍ ജില്ലയിലെ ബിജെപിയുടെ മാധ്യമവക്താവാണ് അറസ്റ്റിലായ ദേവേന്ദ്ര തമ്രാക്കര്‍. ഞായറാഴ്ചയാണ്  സിങ്ക്രോലി ജില്ലയിലെ പൊലീസം സംഘം തമ്രാക്കറിനെ അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ 30ന് തമ്രാക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ നല്‍കിയിരിക്കുന്ന പരാതിയില്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 നാണ് ഇയാള്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയത്. തമ്രാക്കറിന്‍റെ കൃഷിയിടത്തിലാണ് സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. 

''ആ ദിവസം അയാള്‍ എന്‍റെ വീട്ടില്‍ വന്നു. അയാള്‍ വാരണസിയിലേക്ക് പോകുകയാണെന്നും ഞങ്ങള്‍ ഒപ്പം ചെന്നാല്‍ സിങ്ക്രോലിയിലെ അയാളുടെ സുഹൃത്തിന്‍റെ ഖനിയില്‍ ജോലി വാങ്ങിത്തരാമെന്നും അയാള്‍ പറഞ്ഞു. അയാളുടെ കാറില്‍ ഞങ്ങള്‍ സിങ്ക്രോലിയിലെത്തി. അയാള്‍ എന്‍റെ ഭര്‍ത്താവിന് മദ്യം നല്‍കി. ഭര്‍ത്താവ് മദ്യപിച്ചതിനാല്‍ പകരം അയാളുടെ സുഹൃത്തിന്‍റെ മൈനില്‍ ജോലി ലഭിക്കാന്‍ ഞാന്‍ ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടു. വിജനമായ സ്ഥലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയ അയാള്‍ എന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ എന്നെ ലൈംഗികമായിപീഡിപ്പിച്ചു. പൊലീസിനോടോ മറ്റാരോടെങ്കിലുമോ ഈ സംഭവം പറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി'' - യുവതി പരാതിയില്‍ പറഞ്ഞു. 

പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരിക്കിയെന്നും ഇയാള്‍ ഇപ്പോള്‍ റിമാന്‍റിലാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം തമ്രാക്കറിനെതിരെ നല്‍കിയിരിക്കുന്ന പരാതി വ്യാജമാണെന്ന് പൊലീസ് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. ഇതുസംബന്ധിച്ച് അശോക് നഗര്‍ പൊലീസ് സൂപ്രണ്ടിന് ബിജെപി നിവേദനം സമര്‍പ്പിച്ചു.  കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ തമ്രാക്കര്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ പേരിലുള്ള ശത്രുതയാമ് പീഡനക്കേസിന് ആധാരമെന്നാണ് ബിജെപിയുടെ ആരോപണം. 

click me!