
കൊൽക്കത്ത: ആൺസുഹൃത്ത് സ്വീകരിക്കാത്തതിനാൽ നാലു വയസ്സുള്ള മകനെ അടിച്ചുകൊന്ന് യുവതി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. മഫൂസ എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. സൗത്ത് 24 പർഗാനാസിലെ കുന്തഖാലി വില്ലേജിലാണ് സംഭവം.
മഫൂസ എന്ന യുവതി അബ്‍ദുൾ ഹുസൈൻ ഷെയ്ഖുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഇരുവരും നാടുവിട്ട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ കുഞ്ഞിനെ ഒപ്പം കൂട്ടാൻ അബ്‍ദുൾ ഹുസൈൻ ഷെയ്ഖ് വിസമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊല്ലാൻ മഫൂസ തീരുമാനിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
കുട്ടിയുടെ മൃതദേഹം പ്രദേശവാസികളാണ് കണ്ടെടുത്തത്. ക്രൂരമായി മർദ്ദനമേറ്റതിനാൽ കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. നേരത്തേയും കുട്ടിയെ അബ്‍ദുൾ ഹുസൈൻ ഷെയ്ഖ് മർദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മാവൻ അബു സിദ്ധീഖി പറയുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണെന്ന് ബറൈയ്പൂർ പൊലീസ് ഇൻസ്പെക്ടർ മസൂദ് ഹസൻ പറഞ്ഞു.
അതേസമയം, മഫൂസയും അബ്‍ദുൾ ഹുസൈൻ ഷെയ്ഖും ഒളിവിലാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
അസമിലെ നൂൻമതിയിൽ മറ്റൊരു കൊലപാതക വാർത്ത കൂടി പുറത്തു വരുന്നുണ്ട്. വിവേഹേതര ബന്ധം എതിർത്തതിനെ തുടർന്ന് ബന്ദന കലിത എന്ന യുവതി സ്വന്തം ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷ്ണങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചതായി പൊലീസ് പറഞ്ഞു. യുവതിയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയത്. ഇരുവരും പിടിയിലായെന്നും പൊലീസ് വെളിപ്പെടുത്തി. വന്ദനയുടെ വിവാഹേതര ബന്ധം എതിർത്തതിനെ തുടർന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഏഴ് മാസം മുമ്പാണ് സംഭവം. യുവതി അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam