
കോഴിക്കോട്: ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിൻ്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ച് കയറി വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസിലെ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി. ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂർ (22), കത്തിക്കാനായി നിർദ്ദേശം കൊടുത്ത ചെറുവണ്ണൂർ കണ്ണാട്ടികുളം ഊട്ടുകളത്തിൽ സജിത്ത് (34) എന്നിവരെയാണ് കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.ഇ. ബൈജു ഐപിഎസിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പെക്ടർ കെ.ഏ ബോസിൻ്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. സജിത്ത് സിപിഎം ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറിയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏകദേശം 12 മണി സമയത്ത് ഒരാൾ ആനന്ദ് കുമാറിൻ്റെ വീട്ടുവളപ്പിൽ മൂന്ന് കുപ്പികളിൽ പെട്രോളുമായി കയറുന്നതും കാറിലും ബൈക്കിലും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടി പോകുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ പ്രായമായ അമ്മ ഉൾപ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുകാർ കണ്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.
തുടർന്ന് സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ ഐ പി എസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നല്ലളം പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും സമീപ പ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. സുൽത്താനെ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് തൻ്റെ സ്വാധീനം ഉപയോഗിച്ച് വയനാട്ടിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുൽത്താനെ സാഹസികമായി പിടികൂടുകയുമായിരുന്നു.
നല്ലളം പൊലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട സുൽത്താന് അടിപിടി കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സജിത്തിൻ്റെ നിർദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് സമ്മതിക്കുന്നത്. പിന്നീട് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദിച്ചതിൽ സുഹൃത്തിനെ സ്വത്ത് തർക്കത്തിൻ്റെ പേരിൽ മർദ്ദിച്ചതിൻ്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യത്തിനായി സുൽത്താനെ ഏൽപ്പിച്ചതെന്ന് പോലീസിനോട് പറഞ്ഞു. സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടി കൂടാൻ പൊലീസിന് കഴിഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണെന്ന് ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ എ.എം സിദ്ധിഖ് പറഞ്ഞു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സിവിൽ പൊലീസ് ഓഫീസർ എ.കെ അർജ്ജുൻ നല്ലളം പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ എം.കെ രഞ്ജിത്ത്, എം രവി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി. തഹ്സിം, രഞ്ജിത്ത്,ഡ്രൈവർ സിപിഒ അരുൺ ഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read Also: കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ പീഡനശ്രമം; ഒരാൾ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam