
പെരുന്ന: ചങ്ങനാശ്ശേരിയിൽ ബസ് കണ്ടക്ടർ മാനസിക വെല്ലുവിളി നേരിടുന്ന നാൽപ്പത്തിയൊന്നുകാരൻറെ ദേഹത്ത് തിളച്ച് വെള്ളം ഒഴിച്ചു. ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്റിലാണ് ക്രൂരമായ സംഭവം നടന്നത്. ആക്രമണത്തിൽ പൊള്ളലേറ്റ തൃക്കൊടിത്താനം കോട്ടമുറി സ്വദേശിയായ സ്റ്റാനി മാത്യു ചികിത്സയിലാണ്. മാനസിക വെല്ലുവിളി നേരിടുന്ന തൃക്കൊടിത്താനം സ്വദേശി സ്റ്റാനി മാത്യു പെരുന്ന ബസ് സ്റ്റാൻറിൽ എത്തുന്നത് പതിവായിരുന്നു.
ബസ്സുകളോടുള്ള താൽപ്പര്യം മൂലമാണ് ദിവസേന സ്റ്റാനി സ്റ്റാൻറിലെത്തുന്നത്. എന്നാൽ യാത്രക്കാർക്കോ ബസ് ജീവനക്കാർക്കോ ഇയാള്‍ ബുദ്ധിമുട്ടുണ്ടാക്കാറില്ല. കവിയൂർ റൂട്ടിൽ ഓടുന്ന പുളിച്ച്ക്കൽ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണു സ്റ്റാന്റിനുള്ളിലെ ചായക്കടയിൽ നിന്നും തിളച്ച വെള്ളം വാങ്ങി സ്റ്റാനിയുടെ ദേഹത്ത് ഒഴിച്ചത്. ചൂട് വെള്ളം വീണ് സ്റ്റാനിയുടെ വയർ ഉൾപ്പെടയുള്ള ഭാഗത്ത് പൊള്ളലേറ്റു.
ചങ്ങനാശ്ശേരി സ്വദേശിയായ ബസ് കണ്ടക്ടർ ടിൻറു മോൻ എന്നു വിളിക്കുന്ന സെബാസ്റ്റ്യനാണ് സ്റ്റാനിയെ ആക്രമിച്ചത്. നേരത്തെ മറ്റൊരു ബസ്സിലേക്ക് സ്റ്റാനി അളുകളെ വിളിച്ചു കയറ്റുന്നതിനെ ചൊല്ലി സെബാസ്റ്റ്യനുമായി തർക്കം ഉണ്ടായിട്ടുണ്ട്. സ്റ്റാനിയുടെ കുടുംബത്തിന്റെ പരാതിയിൽ ചങ്ങനാശേരി പോലീസിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam