
മലപ്പുറം : മൊറയൂരിൽ ബസ് ജീവനക്കാരെ ഒരു സംഘം തടഞ്ഞു നിർത്തി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. സ്റ്റോപ്പിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തലേ ദിവസം യാത്രക്കാരനും ബസ് ജീവനക്കാരും തമ്മിൽ വലിയ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് മർദ്ദനം. ബസ് ജീവനക്കാരുടെ പരാതിയിൽ ഒമ്പതു പേർക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തു. ബസ് ജീവനക്കാർക്ക് എതിരെ നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ സമാനമായ മറ്റൊരു സംഭവം കാസര്‍കോടും ഉണ്ടായി. കാസർകോട് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരാണ് ആക്രമണം അഴിച്ചുവിട്ടത്. ബന്തടുക്ക സ്വദേശി ലിബിൻ വർഗ്ഗീസിന് മർദ്ദനമേറ്റു. ബസ് സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.
ബന്തടുക്കയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറെയാണ് അതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ തൊഴിലാളികൾ ഒരുമിച്ചെത്തി മർദ്ദിച്ചത്. ബസിൽ നിന്നും പിടിച്ച് പുറത്തിറക്കിയാണ് സംഘം കണ്ടക്ടറെ മർദ്ദിച്ചത്. പരിക്കേറ്റ ലിബിൻ ബന്തടുക്ക സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിട്ടുണ്ട്. കെഎസ്ആർടിസി അധികൃതർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കപ്പെടുന്നതായാണ് ബസ് ജീവനക്കാരും പ്രതികരിക്കുന്നത്.
കെഎസ്ആർടിസിയിൽ പണിമുടക്ക്
കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡണ്ട് എം വിന്‍സെന്‍റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നല്‍കി. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തുന്നത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam