അതിര് വിട്ട കളിയാക്കൽ; സ്കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥികളുടെ വാക്കേറ്റം അടിപിടിയായി, പൊലി‍ഞ്ഞത് 14കാരന്റെ ജീവൻ

By Web TeamFirst Published Apr 1, 2023, 3:05 PM IST
Highlights

ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ തമിഴ്‌ശെൽവനും സഹപാഠികളിലൊരാളുമായി വാക്കേറ്റമുണ്ടാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി പരസ്പരമുള്ള അടിപിടിയിലേക്ക് പ്രശ്നങ്ങൾ നീങ്ങി.

ചെന്നൈ: ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സഹപാഠികൾ തമ്മിലുള്ള വഴക്കും അടിപിടിയും കലാശിച്ചത് ഒരാളുടെ മരണത്തിൽ. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ചെന്നൈയിൽ നിന്ന് 140 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ അരണിയിലുള്ള ഗവൺമെന്റ് ബോയ്‌സ് സ്‌കൂളിൽ ഉച്ചഭക്ഷണ ഇടവേളയിലാണ് നാടിനെ ഞെട്ടിച്ച് കൊണ്ട് സംഭവം ഉണ്ടായത്. ബി തമിഴ്‌ശെൽവൻ എന്ന പതിനാലുകാരനാണ് മരണപ്പെട്ടത്.

ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ തമിഴ്‌ശെൽവനും സഹപാഠികളിലൊരാളുമായി വാക്കേറ്റമുണ്ടാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി പരസ്പരമുള്ള അടിപിടിയിലേക്ക് പ്രശ്നങ്ങൾ നീങ്ങി. പരസ്പരമുള്ള ഏറ്റുമുട്ടലിനിടെ നെറ്റിയിൽ ക്ഷതമേറ്റ തംഴിശെൽവൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പൊന്നേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

പെരിയപാളയം സ്വദേശിയാണ് മരണപ്പെട്ട തമിഴ്ശെൽവൻ. സഹപാഠികൾ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ച് തമിഴ്‌ശെൽവനെ നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതാണ് പരസ്പരം അടിയുണ്ടാവാനുള്ള കാരണം. സംഭവത്തെ തുടർന്ന് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്ശെൽവന്റെ കുടുംബാംഗങ്ങൾ പൊന്നേരി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ കൗമാരക്കാരനെ തിരുവള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനുപൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കൗമാരക്കാരനെ ചെങ്കൽപട്ടിലെ സർക്കാർ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗണേഷ് കുമാറും സ്‌കൂളിലെത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് ത്രിച്ചിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. 15 വയസുകാരനാണ് തലയ്ക്ക് പരിക്കേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ട് സഹപാഠികളാണ് അറസ്റ്റിലായത്. 
 

click me!