
കൊയമ്പത്തൂര്‍: അശ്ലീല സന്ദേശവും ചിത്രങ്ങളും വിദ്യാര്‍ത്ഥിനിക്ക് അയച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കോളേജ് പ്രൊഫസറെ (College professor) സസ്‌പെന്‍ഡ് (Suspend) ചെയ്തു. കോയമ്പത്തൂര്‍ (coimbatore) പേരൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് സംഭവം. ആരോപണ വിധേയനായ അസി. പ്രൊഫസര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കമ്മിറ്റിയെ നിയമിച്ചു. പ്രൊഫസര്‍ കെ തിരുവാവുക്കരസു പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ പ്രൊഫസറില്‍ നിന്ന് വിശദീകരണം തേടി. ഈ നോട്ടീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. വിശദീകരണം തൃപ്തികരമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. ഇയാള്‍ സ്ഥിരമായി പെണ്‍കുട്ടിക്ക് തന്റെ ഷര്‍ട്ടിടാത്ത ചിത്രങ്ങളും അനാവശ്യ സന്ദേശങ്ങളും ഫോണിലേക്ക് അയച്ച് ശല്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്താണ് പരാതിയുമായി കോളേജ് അധികൃതരെ സമീപിച്ചത്. വിദ്യാര്‍ത്ഥിനി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ പൂര്‍വ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും കോളേജിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രൊഫസറെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam