
മലപ്പുറത്ത് അഭിഭാഷക ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ കോടതി വാറണ്ടുണ്ടായിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം. വി.പി നുസ്റത്തെന്ന യുവതിയാണ് നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്നതെന്നാണ് തട്ടിപ്പിന് ഇരയായവരുടെ ആരോപണം.
ഹൈക്കോടതി അഭിഭാഷകയെന്ന പറഞ്ഞ് നുസൃത്ത് വി.പിയെന്ന യുവതി നിരവധി പേരെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയതെന്നാണ് പരാതി. മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു കൂടുതല്‍ പരാതികള്‍. കേരളത്തില്‍ വിവിധ സ്റ്റേഷനുകളിലായി നുസൃത്തിനെതിരെ കേസുകളുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഒരു ഡിവൈഎസ്പിയുമായുള്ള ബന്ധം കാരണം അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തെ തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കിയിരുന്നു. എങ്കിലും അറസ്റ്റ് വൈകുന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട തൊട്ടിപ്പാളില്‍ മാത്രം കര്‍ഷകനറിയാതെ കൃത്രിമ പര്‍ച്ചേസ് ബില്ലുകള്‍ തയാറാക്കി വെജിറ്റിള്‍ ആന്‍റ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലില്‍ വന്‍ തട്ടിപ്പ് നടന്നിരുന്നു. മെച്ചപ്പെട്ട വിളയ്ക്ക് മികച്ച വിത്തുകള്‍ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച് സര്‍ക്കാര്‍ ഏജന്‍സി വഴി നല്‍കുക, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കമ്മീഷനടിച്ച് വിത്ത് എത്തിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ്, കൃഷി ഭവന്‍ വഴി വിത്തു വിതരണത്തിന് വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തൊട്ടാകെ 1.3 ലക്ഷം രജിസ്റ്റേർഡ് കര്‍ഷകരുള്ള വിഎഫ്പിസികെയ്ക്ക് ഇക്കാര്യം മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിയുമെന്നായിരുന്നു കൃഷി വകുപ്പിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിത്തെത്തിച്ച് തട്ടിപ്പ് നടത്താനായിരുന്നു ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് താത്പര്യം. ഇരിങ്ങാലക്കുടയ്ക്കടുത്തെ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്‍റ് ദാസന്‍റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തിയത് രണ്ടര ലക്ഷത്തിന്‍റെ തട്ടിപ്പ്. ഈ വിവരം പുറത്തായതോടെ ദാസൻ പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam