
മലപ്പുറം: ചങ്ങരംകുളത്ത് വാഹന പരിശോധനക്കിടെ പൊലീസിനെ അസഭ്യം പറയുകയും എസ് ഐയെയും പൊലീസുകാരനെയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ ഒരു വാറണ്ട് കേസിൽ എസ് ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)നെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം, പാലക്കാട് ജില്ലകളിലായി സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ കുറ്റിപ്പാലയിൽ വാഹന പരിശോധ നടത്തുകയായിരുന്ന ചങ്ങരംകുളം എസ്‌ഐ ഖാലിദ്, സിപിഒ രാജേഷ് എന്നിവരെയാണ് പ്രതി അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ ഹെൽമറ്റ് ഇല്ലാതെ വന്ന പ്രതിയെ പൊലീസ് തടഞ്ഞ് നിർത്തി. തുടര്‍ന്ന് വാഹനത്തിന്‍റെ രേഖകളും ലൈസന്‍സും ആവശ്യപ്പെട്ടു. എന്നാല്‍ ഷാജിയുടെ കൈയില്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബൈക്കിന് പിഴ അടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ ഷാജി, പൊലീസിന് നേരെ തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.
പിന്നീട്, ഇയാള്‍ പൊലീസുകാരെ അക്രമിക്കുകയും ബൈക്കെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, പ്രദേശത്ത് ഉണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഷാജിയെ കീഴ്പ്പെടുത്തുകയായിരുന്നു. തൃത്താലയിലെ ഒരു വാറണ്ട് കേസിൽ ഷാജിയെ പിടികൂടാൻ ചെന്ന മുൻ കുറ്റിപ്പുറം എസ്‌ഐയെയും പൊലീസുകാരെയും മുറിയിൽ പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസിൽ പ്രതിയാണ് പിടിയിലായ ഷാജി എന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
കൂടുതല്‍ വായനയ്ക്ക്: നബിദിന റാലിയിൽ താരങ്ങളായി ഉപ്പാപ്പമാർ, താളത്തിനൊത്ത് അറബന മുട്ട്; വൈറൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam