ഗുജറാത്തില്‍ ദലിത് പെണ്‍കുട്ടിയെ നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി

By Web TeamFirst Published Jan 10, 2020, 12:41 PM IST
Highlights

ദിവസങ്ങളോളം ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. കൊലപ്പെടുത്തിയ ശേഷവും പെണ്‍കുട്ടിയെ ബലാത്സംഗത്തിരയാക്കിയതായി പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അഹമ്മദാബാദ്: നിര്‍ഭയ മോഡലില്‍ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. വടക്കന്‍ ഗുജറാത്തിലെ കത്ര സാദത്ത്ഗഞ്ചിലാണ് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധമായ ബദ്വാന്‍ സംഭവത്തിന് സമാനമാണ് കുറ്റകൃത്യമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഡിസംബര്‍ 31നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ജനുവരി മൂന്നിന് പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടി പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയതാണെന്നും സുരക്ഷിതയാണെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞതായി ബന്ധുക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ജനുവരി അഞ്ചിന് പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതികള്‍ മൃതദേഹം കെട്ടിത്തൂക്കിയത്.

ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പറഞ്ഞ് ബന്ധുക്കള്‍ മൃതദേഹം സ്വീകരിക്കാന്‍ വിസ്സമ്മതിച്ചതോടെയാണ് ചൊവ്വാഴ്ച പൊലീസ് കേസെടുത്തത്.  സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിമല്‍ ഭര്‍വാഡ്, ദര്‍ശന്‍ ഭര്‍വാഡ്, സതീഷ് ഭര്‍വാഡ്, ജിഗാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ക്രൂരമായാണ് പെണ്‍കുട്ടിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസങ്ങളോളം ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. കൊലപ്പെടുത്തിയ ശേഷവും ബലാത്സംഗത്തിരയാക്കി. ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. സംഭവത്തിനെതിരെ സോഷ്യല്‍മീഡിയകളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു. പൊലീസ് നടപടിയെടുത്തിട്ടില്ലെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി. 
 

click me!