
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പാലക്കാട് എത്തി പൊലീസിൽ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ മാർച്ച് 27നാണ് ദളിത് യുവതി പ്രശോഭ് സി. വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. പാലക്കാട് ടൗൺ സൗത്ത് പോലീസിലും മുഖ്യമന്ത്രിക്കുമാണ് യുവതി പരാതി നൽകിയത്.
ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് വൻ വിവാദമായി പ്രതിഷേധം ഉയർന്നതോടെ പ്രശോഭ് ഒളിവിൽ പോയി. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി. മേയ് അഞ്ചിന് കേസ് പരിഗണിച്ച കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളി.
പ്രശോഭ് ഹൈക്കോടതിയിലേക്ക്. ഹൈക്കോടതിയും മുൻകൂർ ജാമ്യം തള്ളിയതോടെ ഇന്നു ഉച്ചയോടെ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രശോഭിനെ റിമാൻഡ് ചെയ്തു. പരാതി വന്ന ഉടൻ തന്നെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭ് സി. വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam