ദില്ലി: ആൾമാറാട്ടം നടത്തി പറ്റിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു. ദില്ലിയിലെ പിഎച്ച്‌ഡി വിദ്യാർത്ഥിനിയായ യുവതിയാണ് ഭർത്താവിനെതിരെ പരാതിപ്പെട്ടത്.
ജോലിയും വിവാഹവും സംബന്ധിച്ച് കള്ളം പറഞ്ഞാണ് വിവാഹം കഴിച്ചതെന്നാണ് ആരോപണം. താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷന് കീഴിലെ ശാസ്‌ത്രജ്ഞനാണെന്നായിരുന്നു ജിതേന്ദർ സിംഗ് യുവതിയോട് പറഞ്ഞത്. എന്നാൽ ഇയാൾക്ക് ജോലിയുണ്ടായിരുന്നില്ല. നേരത്തെ വിവാഹം കഴിച്ചിരുന്നയാളുമായിരുന്നു ഇയാൾ.
കല്യാണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഇയാൾ പറഞ്ഞത് നുണയാണെന്ന് യുവതിക്ക് തോന്നി. ഇതോടെ യുവതി സ്വന്തം നിലയ്ക്ക് സത്യം അന്വേഷിച്ച് കണ്ടെത്തി. പിന്നാലെ ദില്ലിയിലെ ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഇത് മനസിലാക്കിയ ജിതേന്ദർ ഒളിവിൽ പോയി. ഇയാൾക്കായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.