
കല്‍പറ്റ: വയനാട് ജില്ലയിലെ വെണ്ണിയോട് പുഴയില്‍ യുവതിയും മകളും മരിച്ച സംഭവത്തിലെ പ്രതിയും, യുവതിയുടെ ഭര്‍ത്താവുമായ ഓംപ്രകാശ് (38) അതേ പുഴയില്‍ ചാടി ജീവനൊടുക്കി. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റില്‍ അനന്തഗിരിയില്‍ ഓം പ്രകാശിന്റെ ഭാര്യ ദര്‍ശന (32), മകള്‍ അഞ്ചു വയസ്സുകാരി ദക്ഷ എന്നിവര്‍ ജൂലൈ 13 ന് ആയിരുന്നു വീടിന് സമീപത്തെ പുഴയില്‍ ചാടി ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ദര്‍ശനയും കുഞ്ഞും ആത്മഹത്യ ചെയ്തതായിരുന്നു ദര്‍ശനയുടെ കുടുംബത്തിന്റെ ആരോപണം.
കുടുംബത്തിന്റെ പരാതിയില്‍ ഓംപ്രകാശിനും, പിതാവി ഋഷഭരാജനുമെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും റിമാന്‍റിലായി. അടുത്തിടെയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ഓംപ്രകാശിന്റെ സ്‌കൂട്ടറും കീടനാശിനി കുപ്പിയും വെണ്ണിയോട് പുഴയോരത്ത് കണ്ടെത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരും പള്‍സ് എമര്‍ജന്‍സി ടീമും പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഓംപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.
2023 ജൂലൈ 13ന് ആണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന(32) അഞ്ചുവയസുകാരിയായ മകള്‍ ദക്ഷയുമായി പുഴയിൽ ചാടി ജീവനൊടുക്കിയത്. നിരന്തരമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. 2016 ഒക്ടോബർ 23നായിരുന്നു ദർശനയും ഓം പ്രകാശും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭർത്താവിന്റെ കുടുംബത്തിൽ നിന്നു മകൾക്ക് നിരന്തരം കൊടിയ പീഡനം ഏറ്റിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ആറര വർഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടർന്നാണ് ദർശന ജീവനൊടുക്കിയതെന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More : 'ഹിമാലയനും, ക്ലാസിക്കും യമഹ ബൈക്കുമടക്കം 30 വാഹനങ്ങൾ'; തോട്ടമുടമയുടെ ദീപാവലി സമ്മാനം, ഞെട്ടി ജീവനക്കാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam