നേമത്ത് കിടപ്പുരോ​ഗി മരിച്ച നിലയിൽ, ആത്മഹത്യയ്ക്ക് ശ്രമിച്ച ഭ‍ര്‍ത്താവ് ഗുരുതരാവസ്ഥയിൽ

By Web TeamFirst Published Apr 21, 2022, 10:14 PM IST
Highlights

 ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.   ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം: നേമത്ത് കിടപ്പുരോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോടി സ്വദേശിനി ഗിരിജയാണ് മരിച്ചത്. ഇതേ വീട്ടിൽ വൈദ്യുതാഘാതമേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ  ഭർത്താവ് സദാശിവൻ നായരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.   ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കെ.എസ്.ഇ.ബി റിട്ടയേഡ് ചീഫ് എഞ്ചിനിയർ സദാശിവൻ നായർക്കും ഭാര്യ ​ഗിരിജയ്ക്കും രണ്ടു മക്കളുണ്ട്. മക്കൾ കുടുംബവുമായി മാറിത്താമസിക്കുന്നതിനാൽ ഇരുവരും ഒറ്റയ്ക്കായിരുന്നു. കിടപ്പുരോഗിയായിരുന്നു ഭാര്യ ഗിരിജയെ പരിചരിക്കുന്നതടക്കം എല്ലാം ചെയ്തിരുന്നത് സദാശിവൻ നായരായിരുന്നു.  ഉച്ചയ്ക്ക് മകനെത്തിയപ്പോഴാണ് ഗിരിജയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ സദാശിവൻ നായരെ കുളിമുറിയിൽ ഹീറ്ററിൽ നിന്നുള്ള വയറെടുത്ത് വൈദ്യുതാഘാതമേൽപ്പിച്ച നിലയിൽ കണ്ടെത്തി.  വൈദ്യുതാഘതാമേറ്റ് ഇയാളുടെ കൈവിരലുകൾ കരിഞ്ഞുപോയിരുന്നു.  കെഞരമ്പും മുറിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴും ഇദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. എന്നാൽ  ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 

ദുരന്തം നടന്ന വീട്ടിൽ നിന്നും ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വാർധക്യത്തിലെ ഒറ്റപ്പെടലാകാം സദാശിവൻ നായരെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. മരണത്തിന് വേറെയാരും ഉത്തരവാദികളല്ലെന്നും കുറിപ്പിലുള്ളതായാണ് സൂചന.  മരണാനന്തര കർമ്മങ്ങൾക്കുള്ള പണം മാറ്റിവെച്ചിട്ടുള്ളതായും കുറിപ്പിലുണ്ടെന്ന് പറയപ്പെടുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.  

click me!