കണ്ണപുരത്ത് റോഡ് സൈഡിൽ കരിക്ക് വിൽപന നടത്തിയിരുന്ന ഷബീർ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വിൽക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ മഫ്തിയിൽ പരിശോധനയ്ക്കെത്തിയത്.
കണ്ണൂർ: കണ്ണൂരിൽ കഞ്ചാവ് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥൻ നിഷാദിനാണ് വെട്ടേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. കണ്ണപുരത്ത് റോഡ് സൈഡിൽ കരിക്ക് വിൽപന നടത്തിയിരുന്ന ഷബീർ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വിൽക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ മഫ്തിയിൽ പരിശോധനയ്ക്കെത്തിയത്.
കരിക്കുകൾക്കിടയിൽ നിന്ന് ചെറു പൊതികളായി വിൽപനയ്ക്ക് തയ്യാറാക്കിയിരുന്ന കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഷബീറിനെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനായത്.
ചെറുക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പിനിശ്ശേരി എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥൻ നിഷാദിനെ ഷബീർ വെട്ടി. പിന്നീട് പൊലീസ് എത്തിയാണ് ഷബീറിനെ കീഴടക്കിയത്. തോൾ ഭാഗത്ത് വെട്ടേറ്റ നിഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷബീറിനെതിരെ കേസെടുത്ത ശേഷം റിമാൻഡ് ചെയ്തു.