
തൊടുപുഴ: വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തയ്യാറാക്കി നൽകുന്ന തൊടുപുഴയിലെ ഏദൻസ് ജോബ് കൺസൾട്ടൻസി സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി. റെയ്ഡിൽ നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു. ഉടമ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജോർജൻ സി ജസ്റ്റിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
വിദേശ രാജ്യങ്ങളിൽ പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ അവിടുത്തെ ദൈനംദിന ചെലവുകൾക്കായി നിശ്ചിത തുകയുടെ ബാങ്ക് ബാലൻസുണ്ടെന്ന സ്റ്റേറ്റ്മെൻറ് കാണിക്കണം. ഇതിനായി തൊടുപുഴയിലെ ഏദൻസ് എന്ന സ്ഥാപനം വ്യാജസ്റ്റേറ്റുമെൻറുകൾ തയ്യാറാക്കി നൽകുന്നതായി ഫെഡറൽ ബാങ്ക് അധികൃത പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന നടത്തിയ പരിശോധനയിലാണ് ഫെഡറൽ ബാങ്കിന്റെ പേരിൽ നിർമിച്ച നിരവധി വ്യാജ രേഖകൾ തൊടുപുഴ മങ്ങാട്ടുകവല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏദൻസ് ജോബ് കൺസൾട്ടൻസിയിൽ നിന്ന് പിടിച്ചെടുത്തത്. ബാങ്കിൻറെ പേരിൽ വ്യാജ ലെറ്റർ പാഡ് തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്ക് മാനേജരുടെ വ്യാജ ഒപ്പും ഈ രേഖകളിലുണ്ടായിരുന്നു.
വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾ നൽകിയ സ്റ്റേറ്റുമെൻറുകൾ അതാത് രാജ്യങ്ങൾ സ്ഥിരീകരിക്കാനായി ബാങ്കിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ്പുറത്തായത്. തുടർന്നാണ് ബാങ്ക് അധികൃതർ പരാതി നൽകിയത്. ജോബ് കൺസൾട്ടൻസി ഉടമ ജോർജൻ സി ജസ്റ്റിയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. ഇയാളുടെ കഞ്ഞിക്കുഴിക്ക് സമീപം ചുരുളിയിലുള്ള വീട്ടിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ജോർജൻ ഒളിവിൽ ആണെന്നും കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Read Also: ദ്വയാർത്ഥ ചോദ്യങ്ങളുമായി വീണ്ടുമെത്തി; ആലുവയിൽ യൂ ട്യൂബറും ഓട്ടോക്കാരുമായി സംഘർഷം