
പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്.
രണ്ട് വർഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു. അതിനിടയിൽ രണ്ട് പേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛൻ പല തരത്തിൽ പീഡനം തുടർന്നു. ഇതോടെ വിവാഹിതരായ പെൺകുട്ടികൾ വീട്ടിൽ വരാതെയായി. കഴിഞ്ഞ ദിവസം ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. പിന്നാലെ സഹോദരിയേയും പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ മുതിർന്ന രണ്ട് പേരും പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടികളുടെ വിശദമായി മൊഴി എടുത്തതോടെയാണ് ക്രൂരമായ പീഡനകഥ പുറത്തായത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി എന്ന ഞെട്ടിപ്പിക്കുന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ലോക്ഡൗണിൽ കുട്ടികൾ വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭച്ഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
2013 മുതൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കുത്തനെ കൂടുകയാണ്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ, ലോക്ഡൗൺ കാലമായ 2020ൽ പോക്സോ കേസുകളുടെ എണ്ണം 767ലെത്തി. 40 മുതൽ 60 ശതമാനം വരെ പോക്സോ കേസുകളിലും അതിക്രമം നടത്തുന്നത് അയൽവാസികളടക്കം കുട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവർ എന്നതാണ് നിലവിലെ കണക്കുകൾ. വീടുകളിൽ നിന്നും കുട്ടികൾ സ്കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വർധനവ് തുടരുന്നുണ്ട്. സ്കൂളിലെ കൗൺസിലർമാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികൾ തുറന്ന് പറഞ്ഞതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വഴിയൊരുങ്ങി എന്നാണ് വിലയിരുത്തൽ. അതേസമയം 2020ൽ കൂടുതൽ പോക്സോ കോടതികൾ നിലവിൽ വന്നതോടെ തീർപ്പാക്കിയ കേസുകളുടെ എണ്ണം മുൻവർഷത്തേക്കാൾ കാര്യമായി കൂടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam