
ശ്രീനഗർ: എട്ടുവയസുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം പിതാവ് അറസ്റ്റിലായി. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. മുഹമ്മദ് ഇക്ബാൽ ഖട്ടാന ആണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാനുള്ള തന്റെ ശ്രമത്തിന് മകൾ തടസം നിന്നതാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് അന്വേഷണത്തിലാണ് മുഹമ്മദാണ് കൊലപാതകി എന്ന് കണ്ടെത്തിയത്. 45കാരനായ ഇയാൾ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഭാര്യയുമായി വഴക്കിട്ട മുഹമ്മദ് ബുധനാഴ്ച വൈകുന്നേരം കയ്യിലൊരു കത്തിയുമായി വീട് വിട്ടിറങ്ങാനൊരുങ്ങി. മകൾ ഇയാളെ പിന്തുടർന്നു തനിയെ പോവുന്നതിന് തടസ്സം നിന്നു. കുട്ടിയെ തിരികെ വീട്ടിലേക്ക് പറഞ്ഞുവിടാൻ മുഹമ്മദ് ആവുംവിധം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവൾ വാഹനത്തിൽ മുഹമ്മദിനൊപ്പം കയറി.
കുട്ടി കൂടെയുള്ളതിനാൽ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നോർത്ത് മുഹമ്മദ് പരിഭ്രാന്തനായി. തുടർന്ന് വികാരാധീനനായ ഇയാൾ കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കുട്ടിയുടെ കഴുത്ത് ഇയാൾ കത്തിയുപയോഗിച്ച് മുറിച്ചു, മൃതദേഹം വഴിയിലുപേക്ഷിച്ചു. മണിക്കൂറുകൾക്കു ശേഷം ഇയാൾ വീട്ടിലേക്ക് മടങ്ങിയെത്തി. കുട്ടിയെ കുറിച്ച് വീട്ടുകാർ ചോദിച്ചപ്പോൾ അവൾ തനിക്കൊപ്പം വന്നില്ലെന്ന് കളവ് പറഞ്ഞു. എന്നാൽ, കുട്ടി ഇയാൾക്കൊപ്പം പോവുന്നത് പലരും കണ്ടിരുന്നു. തുർന്ന് മുഹമ്മദ് പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകി. പൊലീസ് സ്റ്റേഷനിൽ നിന്ന് ഇയാൾ മടങ്ങിയെത്തുന്നതിന് മുമ്പേ വഴിയിലെ ഒരു വിറക്പുരയിൽ നിന്ന് കുട്ടിയുടെ മൃതദേഹം ബന്ധുക്കൾ കണ്ടെത്തി. തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയതും പ്രതി മുഹമ്മദാണെന്ന് കണ്ടെത്തിയതും.
മുഹമ്മദും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരിച്ച കുട്ടിയെക്കൂടാതെ മൂന്ന് മക്കൾ കൂടി ഇവർക്കുണ്ട്. കുട്ടിയെ കൊന്ന് ആത്മഹത്‌യെ ചെയ്യാനായിരുന്നു മുഹമ്മദിന്റെ പദ്ധതിയെന്നും എന്നാൽ കൊലപാതകത്തിനു ശേഷം ഇയാൾക്ക് മനംമാറ്റം ഉണ്ടാവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Read Also; നേതാക്കൾ തിങ്ങിനിറഞ്ഞു, കോൺഗ്രസ് പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam