അന്ന് കിരൺ എസ്ഐയെ കൈയേറ്റം ചെയ്തു, അവർ പ്രശ്നമുണ്ടാക്കില്ലെന്ന് എഴുതിവാങ്ങി വിട്ടു; വിസ്മയയുടെ പിതാവ് പറയുന്നു

By Web TeamFirst Published Jun 21, 2021, 8:01 PM IST
Highlights

ഭർത്താവിന്റെ സ്ത്രീധന പീഡനത്തിനൊടുവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ പരാതി നേരത്തെ പൊലീസിൽ എത്തിയിട്ടും ഒത്തുതീർപ്പാക്കിയതെന്ന് പിതാവ് ത്രിവിക്രമൻ നായർ

കൊല്ലം: ഭർത്താവിന്റെ സ്ത്രീധന പീഡനത്തിനൊടുവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ പരാതി നേരത്തെ പൊലീസിൽ എത്തിയിട്ടും ഒത്തുതീർപ്പാക്കിയതെന്ന് പിതാവ് ത്രിവിക്രമൻ നായർ. മദ്യപിച്ച് വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും ഉപദ്രവിച്ചതിന് പിന്നാലെ നൽകിയ ഗാർഹിക പീഡന പരാതിയിൽ, പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പൊലീസ് എഴുതിവാങ്ങി കിരണിനെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. 

വിസ്മയ വീട്ടിലായിരുന്നു, അവസാന പരീക്ഷയ്ക്ക് കിരൺ കൂട്ടിക്കൊണ്ടുപോയി...

ക്രിമിനൽ പശ്ചാത്തലമുള്ള അസിസ്റ്റന്റ് എംവിഡിയാണ് കിരൺ. രണ്ട് മാസം  മുമ്പ് വിസ്മയയെ എന്റെ വീട്ടിൽ കൊണ്ടുവന്ന് നിർത്തിയതാണ്. ബിഎംഎസിന് പന്തളം എൻഎസ്എസ് കോളജിൽ പഠിക്കുകയായിരുന്നു. പരീക്ഷയുടെ അവസാന ദിവസമാണ് കിരൺ വീട്ടിലേക്ക വിളിച്ചുകൊണ്ടുപോയത്. വീട്ടിലെത്തിയെന്നും കുറച്ചുദിവസം കഴിഞ്ഞ് അങ്ങോട്ട് വരാമെന്ന് വിസ്മയ സ്വന്തം അമ്മയെ വിളിച്ചു പറയുകയായിരുന്നു. അവൻ വിളിക്കാൻ സമ്മതിക്കില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുകയാണെന്നും  വിസ്മയ പറഞ്ഞിരുന്നതായി  പിതാവ് ത്രിവിക്രമൻ നായർ  പറഞ്ഞു.

കാറിന്റെ പേരിൽ നിരന്തരം കിരൺ, വിസ്മയയെ ഉപദ്രവിക്കാൻ തുടങ്ങി. ഒന്നര ഏക്കറോളം ഭൂമിയും 100പവൻ സ്വർണവും വേറെ കൊടുത്തിരുന്നു.  കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യം.  അത് മകള് തന്നോട് പറഞ്ഞു. എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും മകളോട് താൻ പറഞ്ഞു. അതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി.

സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിൽ രാത്രി ഒരു മണിയോടെ കിരൺ മകളുമായി വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടയിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാൻ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പൊലീസ് പരാതി നൽകി. ആ പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കിരൺ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. എസ്ഐയുടെ വസ്ത്രം കീറുകയും ചെയ്തു.

നൂറ് പവൻ സ്വർണം, 1.25 ഏക്കർ സ്ഥലം സ്ത്രീധനം; 10 ലക്ഷത്തിന്‍റെ കാര്‍ ഇഷ്ടപ്പെടാത്തതിന് വിസ്മയയോട് ക്രൂരത

പരിശോധനയിൽ കിരൺ മദ്യപിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. അവിടത്തെ സിഐ പറഞ്ഞത് അനുസരിച്ച് എഴുതി ഒപ്പിട്ട് നൽകിയ ശേഷമാണ് അവനെ വിട്ടയച്ചത്.  മാളു പത്മാവതി ആശുപത്രിയിലാണ് എന്നായിരുന്നു അവര് വിളിച്ച് പറഞ്ഞത്. വീട്ടിൽ വന്ന് മകനെ അടിച്ച ശേഷം കിരണുമായി സംസാരിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. വീട്ടിൽ നിർത്തിയ ശേഷം എന്നോട് പറയാതെയാണ് കിരണിന്റെ വീട്ടിലേക്ക് തിരികെ പോയത്. അതുകൊണ്ട് തന്നെ എന്നെ വിളിക്കാറില്ലായിരുന്നു. അമ്മയെ വിളിച്ച് കാര്യങ്ങൾ പറയുമെങ്കിലും അത് എന്നിൽ നിന്ന് അവരും കാര്യങ്ങൾ ഒളിച്ചുവച്ചു. അതാണ് ഒടുവിൽ ഇത്തരമൊരു ദുരന്തത്തിൽ കലാശിച്ചതെന്നും വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ പറയുന്നു. 

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു.

ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്.താൻ നേരിടുന്ന ക്രൂരമായ മർദ്ദനത്തിന്‍റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്. വിസ്മയയുടെ കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്‍റെ പാടുകളുണ്ട്. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അടിക്കുമെന്ന് വാട്സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭർത്താവ് കിരൺ പറഞ്ഞെന്നും അതിന്‍റെ പേരിൽ തന്നെയും അച്ഛനെയും തെറി പറഞ്ഞെന്നും ചാറ്റിൽ വിസ്മയ ബന്ധുക്കളോട് ചാറ്റിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!