പോക്സോ കേസ്: പ്രതി ഷഫീഖ് ഖാസിമിയെ കൊച്ചിയിൽ എത്തിച്ച് തെളിവെടുത്തു

By Web TeamFirst Published Mar 14, 2019, 5:13 PM IST
Highlights

മുൻ ഇമാം ഷെഫീഖ് അൽ ഖ്വാസിമി ഒളിച്ചുതാമസിച്ച കാക്കനാട്ടെ വീട്ടിലും വൈറ്റില മൊബിലിറ്റി ഹബിന്‍റെ പേ ആൻഡ് പാർക്ക് ഭാഗത്തും ഇയാളെ എത്തിച്ച് തെളിവെടുത്തു. വിതുരയിലും തൊളിക്കോടും തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ കൊച്ചിയിൽ എത്തിച്ചത്.

കൊച്ചി: വിതുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാം ഷെഫീഖ് അൽ ഖ്വാസിമിയെ കൊച്ചിയിൽ എത്തിച്ച് തെളിവെടുത്തു. ഷെഫീഖ് ഒളിച്ചുതാമസിച്ച കാക്കനാട്ടെ വീട്ടിലും വൈറ്റില മൊബിലിറ്റി ഹബിന്‍റെ പേ ആൻഡ് പാർക്ക് ഭാഗത്തും ഇയാളെ എത്തിച്ച് തെളിവെടുത്തു. വിതുരയിലും തൊളിക്കോടും തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ കൊച്ചിയിൽ എത്തിച്ചത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോക്സോ കോടതിയാണ് മുൻ ഇമാം ഷഫീഖ് അൽ ഖ്വാസിമിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

പീഡനം നടത്തിയ ശേഷം ഇന്നോവ കാർ വൈറ്റില മൊബിലിറ്റി ഹബ്ബിന്‍റെ പേ ആൻഡ് പാർക്കിൽ സൂക്ഷിച്ച ശേഷമായിരുന്നു ഷെഫീഖ് ഒളിവിൽ പോയത്. പേ ആൻഡ് പാർക്കിലെത്തി തെളിവെടുത്ത ശേഷം ജീവനക്കാരിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. കാക്കനാടുള്ള വില്ലയിലും തെളിവെടുപ്പിനായി പൊലീസ് എത്തി. സുഹൃത്തിന്‍റെ സഹായത്തോടെയാണ് പ്രതി ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്നത്. വീട്ടുകാരുടെ മൊഴിയെടുത്ത ശേഷം പ്രതിയുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് പോയി. നാളെ ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാം ഷെഫീക് ഖ്വാസിമി കുറ്റം സമ്മതിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പെണ്‍കുട്ടിയെ ഇന്നോവ കാറിൽ കയറ്റിയതെന്ന് ഷെഫീക്ക് പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ പേപ്പാറയിലുള്ള വനത്തിനോട് ചേർ‍ന്നുള്ള പ്രദേശത്തുകൊണ്ടുപോയി. ഇവിടെ വച്ച്  വാഹനത്തിനുള്ളിൽ കുട്ടിയെ കണ്ട സ്ത്രീകള്‍ ചോദ്യം ചെയ്തപ്പോള്‍ രക്ഷപ്പെടുകയായിരുന്നു എന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത, ഷെഫീഖിന്‍റ സഹോദരൻ നൗഷാദാണ് ഇയാൾക്ക് പോകാനുള്ള സഹായം നൽകിയത്. നൗഷാദിന്‍റെ അറസ്റ്റിന് ശേഷം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഒരു ലോഡ്ജിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഷെഫീഖ് അൽ ഖ്വാസിമിയെ കുരുക്കാൻ പൊലീസിനെ സഹായിച്ചത്.

click me!