കഴിഞ്ഞ 12ന് കൂത്താട്ടുകുളം ആറ്റൂര്‍ മണ്ണത്തൂര്‍ കവലഭാഗത്ത് എം.സി റോഡിന് ചേര്‍ന്നുള്ള വട്ടക്കാവില്‍ ബാബുവിന്റെ പറമ്പില്‍ ടിപ്പര്‍ ലോറി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
കൊച്ചി: കൂത്താട്ടുകുളത്തെ ലോറി മോഷണക്കേസിൽ നാല് പേർ അറസ്റ്റില്‍. കോഴിക്കോട് ഫറൂക്ക് കക്കാട്ട് പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ സലാം (35), തൃശൂര്‍ ചാവക്കാട് അമ്പലംവീട്ടില്‍ മുഹമ്മദ് ഷഫീക്ക് (23), പാലക്കാട് പട്ടാമ്പി തിരുമറ്റംകോട് കറുകപൂത്തൂര്‍ നാലകത്ത് വീട്ടില്‍ ഹസൈനാര്‍ (38), പാലക്കാട് ലക്കിടി തെക്കു മംഗലം പുളിക്കോട്ടില്‍ വീട്ടില്‍ സക്കീര്‍ (52) എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് കൂത്താട്ടുകുളം ആറ്റൂര്‍ മണ്ണത്തൂര്‍ കവലഭാഗത്ത് എം.സി റോഡിന് ചേര്‍ന്നുള്ള വട്ടക്കാവില്‍ ബാബുവിന്റെ പറമ്പില്‍ ടിപ്പര്‍ ലോറി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 'ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ലോറി പാലക്കാട് ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് മനസിലായി. തുടര്‍ന്ന് അന്വേഷണ സംഘം പാലക്കാട് ഭാഗങ്ങളില്‍ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.' അങ്കമാലിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ കൂത്താട്ടുകുളത്തെത്തിയാണ് ഇവര്‍ ലോറി കവര്‍ന്ന് കടന്നു കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
'അബ്ദുള്‍ സലാം 15 മോഷണക്കേസിലും ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. മുഹമ്മദ് ഷഫീക്കിനെതിരെ കൊലപാതകം, വധശ്രമം എന്നിവക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ആന്ധ്രയില്‍ നിന്നും 127 കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്ന് വിപണനം നടത്തിയതിന് മഞ്ചേരി പൊലീസ് സ്റ്റേഷനിലുള്‍പ്പടെ നിരവധി കേസില്‍ പ്രതിയാണ് അസൈനാര്‍.' അടിപിടിക്കേസിലെ പ്രതിയാണ് സക്കീര്‍ എന്നും പൊലീസ് അറിയിച്ചു. പുത്തന്‍കുരിശ് ഡിവൈഎസ്പി നിഷാദ് മോന്‍, കൂത്താട്ടുകുളം ഇന്‍സ്‌പെക്ടര്‍ വിന്‍സന്റ് ജോസഫ്, എസ്.ഐമാരായ ശിവപ്രസാദ്, ശശിധരന്‍, ശാന്തകുമാര്‍, ബിജു ജോണ്‍ സീനിയര്‍ സിപിഒമാരായ പി.കെ മനോജ്, ആര്‍.രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
'തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ'; 85 പേര്‍ ആശുപത്രിയില്‍