
കൊച്ചി: പൊലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയ നാൽവർ സംഘം പിടിയിൽ. മാറംപള്ളി പള്ളിക്കവല ഈരേത്താൻ വീട്ടിൽ മനാഫ്, മുടിക്കൽ ഭാഗത്ത് മൂക്കട വീട്ടിൽ സൂൽഫിക്കർ, പള്ളിക്കവല ഭാഗത്ത് ഊരോത്ത് വീട്ടിൽ രാജൻ, വെങ്ങോല അല്ലപ്ര ഭാഗത്ത് വാരിക്കാടൻ വീട്ടിൽ അൻസാർ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്താണ് സംഭവം. സംഘം പൊലീസാണെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും, പണമടങ്ങുന്ന പഴ്സും തട്ടിയെടുക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ സുൽഫിക്കർ മയക്ക് മരുന്നുൾപ്പടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ടയാളുമാണ്. രാജൻ ആക്രമണക്കേസിലെ പ്രതിയാണ്.
പാലക്കാട് ജില്ലയിലും സമാനമായ സംഭവം ഉണ്ടായി. വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കോട്ടായി സ്വദേശി പൊലീസ് പിടിയിലായി. യൂണിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ചാണ് കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യൻ തട്ടിപ്പ് നടത്തിയിരുന്നത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന ലേബൽ ഉപയോഗിച്ചാണ് ബാലസുബ്രഹ്മണ്യൻ പലരിൽ നിന്ന് പണം കടം വാങ്ങിയത്. പണം തിരിച്ചു കൊടുക്കുന്ന പതിവില്ല. 2 ബാങ്കുകളിൽ നിന്ന് ലക്ഷകണക്കിന് രൂപയാണ് തട്ടിപ്പിലൂടെ ഇയാള്‍ വായ്പ വാങ്ങിയത്. ഇതിനായി വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. കേരള ഫോറസ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷന്റെ ഇടപെടൽ മൂലമാണ് തട്ടിപ്പ് പുറത്തായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ വീട്ടിവെച്ച് ഒളിവിൽ പോയ പ്രതിയെ മണ്ണൂരിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ തട്ടിപ്പ് നടത്തി വരുന്നതായി കണ്ടെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും യൂണിഫോമുകൾ കണ്ടെത്തി. യൂണിഫോമുകൾ തയ്ച്ചിരുന്നത് പൊലീസുകാരുടെ വസ്ത്രം തയ്ച്ചിരുന്ന അതേ കടയിൽ
വ്യാജ സീലുകളും മുദ്രകളും വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam