
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് നാല് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മർദ്ദിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുന്നംകുളം തുവാനൂരിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞ് കരയുന്നെന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ പ്രസാദ് കുട്ടിയെ മർദ്ദിച്ചത്. തെങ്ങിന്‍റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിർദേശത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കേസെടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം നൽകിയിരുന്നു.
Also Read : മക്കളെ പോലെ കണ്ട് വെള്ളവും ഭക്ഷണവും നൽകിയ മനോരമയെ കൊന്നതെന്തിന്?, കാരണം മോഷണം തന്നെയോ?
കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് തുവാനൂരിൽ നിന്ന് പ്രസാദിനെ അറസ്റ്റ് ചെയ്തു. കുന്നംകുളം തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇരുപത്തിയൊമ്പതുകാരനായ പ്രസാദ്. രണ്ട് മാസം മുമ്പാണ് കുഞ്ഞിന്‍റെ അമ്മയെ ഇയാൾ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam