മക്കളെ പോലെ കണ്ട് വെള്ളവും ഭക്ഷണവും നൽകിയ മനോരമയെ കൊന്നതെന്തിന്?, കാരണം മോഷണം തന്നെയോ?
കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ട പ്രതി ആദം അലിയെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ട പ്രതി ആദം അലിയെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. നാളെ ഇയാളെ തിരുവനന്തപുരത്ത് എത്തിക്കുകയും ചെയ്യും. പ്രതി ബംഗാള്‍ സ്വദേശി ആദം അലിയെ ചെന്നൈ പൊലീസിൻെറ സഹായത്തോടെ ഇന്നലെ വൈകുന്നേരമാണ് പിടികൂടിയത്. ആർകെ നഗർ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരുന്ന പ്രതിയെ മെഡിക്കൽ കോളജ് എസ്ഐ ഹരിലാലിൻെറ നേതൃത്വത്തിലുള്ള സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏറെ സംശയങ്ങളാ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയരുന്നത്. പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും ഇനിയും ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങളാണ് ബാക്കിയാവുന്നത്. മോഷണത്തിനുവേണ്ടി വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം.
മനോരമയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. മോഷ്ടിച്ച സ്വർണം ഉപേക്ഷിച്ചതാണോ, വിറ്റതാണോ എന്ന് കണ്ടെത്തണം. മോഷണമായിരുന്നില്ല ഉദ്ദേശമെങ്കിൽ അതിഥി തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും നൽകുന്ന വീട്ടയെ കൊലപ്പെടുത്താൻ പ്രതിയെ പ്രേരിച്ചതെന്താണെന്ന് വ്യക്തമാകണം.
Read more: മനോരമയുടെ കൊലപാതകം, പ്രതി ആദം അലി ചെന്നൈയിൽ അറസ്റ്റിൽ, ഇന്ന് കേരളത്തിലേക്കെത്തിക്കും
ഇതിന് വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്. ഒരു മണിക്കാണ് ആദമിൻെറ അറസ്റ്റ് രേഖപ്പെടുത്തിയത്. സെയ്താപേട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള വാറണ്ടും വാങ്ങി. ഞായറാഴ്ച ഉച്ചക്കാണ് ഭർത്താവില്ലാത്ത സമയം മനോരമയെ കൊലപ്പെടുത്തി കിണറ്റിലിട്ടത്.
Read more: മനോരമ കൊലപാതകം: വധിച്ചത് കഴുത്ത് ഞെരിച്ച്, സിസിടിവി ദൃശ്യം പൊലീസിന്; പ്രതി റെയിൽവെ സ്റ്റേഷനിലെത്തി
മനോരമയുടെ വീട്ടിനടുത്ത് വീട് നിർമ്മാണത്തിന് രണ്ടു മാസം മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയതാണ് 21 കാരനായ ആദംഅലി. പബ്ജി കളിയിൽ അടിമയായിരുന്ന ആദം ഏതാനും ദിവസം മുമ്പ് ഫോണ്‍ നിലത്തെറിഞ്ഞ് നശിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവർക്കും പങ്കുണ്ടോയെന്ന് വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാവുകയുള്ളൂ..