ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് മരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി മൊഹിദുള്‍ ഷെയ്ക്ക് പൊലീസ് പിടിയിലായി.
മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് മരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി മൊഹിദുള്‍ ഷെയ്ക്ക് പൊലീസ് പിടിയിലായി. കരിപ്പൂരില്‍ നിര്‍മ്മാണ ജോലി ചെയ്യുന്നവരാണ് ഇരുവരും. അയനിക്കാടുള്ള താമസ സ്ഥലത്തിന് സമീപം വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ, തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മദ്യപ സംഘത്തിൻ്റെ മർദ്ദനമേറ്റ വയോധികൻ മരിച്ചു. പുല്ലംകോണം സ്വദേശി കൃഷ്ണൻകുട്ടി നായർ ആണ് മരിച്ചത്. മദ്യപിക്കാൻ പണം നൽകാത്തതിന് കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഇയാളെ യുവാക്കൾ ആക്രമിച്ചത്. അയൽവാസികളായ പാച്ചൻ ഷിബു, കറുമ്പൻ മനു എന്നിവർ കൃഷ്ണൻ കുട്ടിനായരെ വാക്കത്തി കൊണ്ട് വെട്ടിയത്. അന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഷിബുവിനും മനുവിനും എതിരെ ആദ്യം മനപ്പൂർപ്പമല്ലാത്ത വധശ്രമത്തിന് കേസെടുത്തു. പിന്നീട് അന്വേഷണത്തിന് ശേഷം കൊലപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട് ആക്രമിച്ചതിനുള്ള വകുപ്പുകൾ കൂടി ചേർത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ ഇരുവരും നിലവിൽ റിമാൻഡ് തടവുകാരാണ്.
മദ്യപിക്കാൻ പണം നൽകാത്തതാത് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ 75 കാരനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നിട് മെഡിക്കൽ കോളേജ് ആയുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. പരിക്കിന്റെ ഗൗരവം കുറഞ്ഞതോടെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകീട്ട് ഏഴരയോടെയായിരുന്നു മരണം.