വയനാട് നായ്ക്കെട്ടിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം ജലാറ്റിൻ സ്റ്റിക്ക് ഉപയോഗിച്ചെന്ന് സ്ഥിരീകരണം.പൊലീസും ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
കല്‍പ്പറ്റ: വയനാട് നായ്ക്കെട്ടിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം ജലാറ്റിൻ സ്റ്റിക്ക് ഉപയോഗിച്ചെന്ന് സ്ഥിരീകരണം.പൊലീസും ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. രണ്ടുപേരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. മൂലങ്കാവ് സ്വദേശിയായ ബെന്നി സുഹൃത്തായിരുന്ന അംല എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞ കുറച്ചുകാലമായി അംല ബെന്നിയോട് അകൽച്ച പാലിച്ചു. ഇതിൽ ഉണ്ടായ വിഷമം മൂലം അംലയോടൊപ്പം മരിക്കാൻ തീരുമാനിച്ചു എന്നാണ് സുഹൃത്തുക്കൾ പോലീസിനു നൽകിയ മൊഴി. ജലാറ്റിൻ സ്റ്റിക്ക് ശരീരത്തിൽ ഘടിപ്പിച്ച് വീട്ടിലെത്തിയ ബെന്നി അംലക്ക് അരികിൽ നിന്നും പൊട്ടിത്തെറിച്ചുവെന്നാണ് ആണ് പോലീസിന് അന്വേഷണത്തിൽ വ്യക്തമായത്. ഇന്നലെ പന്ത്രണ്ടരയോടെ അംലയുടെ വീട്ടിലെത്തിയ അവരുമായി ചില വാക്കുതർക്കങ്ങൾ ഉണ്ടായെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ബെന്നി പത്ത് മിനിറ്റിനുള്ളിൽ വീണ്ടും എത്തുകയായിരുന്നു. ബെന്നി എത്തി അഞ്ചുമിനിറ്റിനുള്ളിൽ സ്ഫോടനമുണ്ടായി. ഫോറൻസിക് പരിശോധനയിൽ ബെന്നിയുടെ ഫർണിച്ചർ കടയിൽ നിന്നും ജലാറ്റിൻ സ്റ്റിക്കും ഡിറ്റണേറ്ററും കണ്ടെത്തിയിരുന്നു. ഇത് കർണാടകയിൽ നിന്നും കൊണ്ടുവന്നതാണ് എന്നാണ് പോലീസിൻറെ നിഗമനം.
ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പൊലീസ് സർജന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നും നായ്ക്കെട്ടിയിലെ വീട്ടിലെത്തി പരിശോധന നടത്തി. ഉപയോഗിച്ച സ്ഫോടക വസ്തുവിന്‍റെ അളവ്, ഉപയോഗിച്ച രീതി തുടങ്ങിയവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആയിരുന്നു പരിശോധന.