വർക്ക് ഷോപ്പിന് മുന്നിലെ ആറ് വാഹനങ്ങൾ അടിച്ചു തകർത്തു, തലസ്ഥാനത്ത് വീണ്ടും ​ഗുണ്ടാവിളയാട്ടം

By Web TeamFirst Published Mar 26, 2024, 1:20 AM IST
Highlights

പുലർച്ചയാണ് വർക്കഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ല് തകർത്തതായി കണ്ടത്. വർക്ക് ഷോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ക്രയിനിൻെറ ചില്ലും തകർത്തിട്ടുണ്ട്.

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ചാക്കയിൽ സാബുവെന്നയാളിൻെറ വർക്ക് ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആറു വാഹനങ്ങളാണ് അടിച്ചുപൊട്ടിച്ചത്. രണ്ടു ദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയായാണ് ആക്രണമെന്നാണ് പേട്ട പൊലീസ് പറയുന്നത്. രണ്ടു ദിവസ മുമ്പ് ഉത്സാഘോഷത്തിനിടെ രണ്ടു വിഭാഗങ്ങള്‍ തമ്മിൽ സംഘർഷമുണ്ടായി. നിരവധിക്കേസുകളിൽ പ്രതിയായ മുരുകനെയും സംഘത്തെയും ഒരുകൂട്ടമാളുകൾ മർദ്ദിച്ചു. ഗുണ്ടാക്കുടിപ്പകയുടെ ഭാഗമായിട്ടായിരുന്നു ആക്രണമെന്ന് പൊലീസ് പറയുന്നു.

വധശ്രമത്തിന് കേസെടുത്ത പൊലീസ് ആറുപേരെ റിമാൻഡ് ചെയ്തു. മുരുകൻ ഇപ്പോഴും ചികിത്സയിലാണ്. പ്രതികളുടെ സുഹൃത്താണ് ചാക്കയിൽ വർക്കഷോപ്പ് നടത്തുന്ന സാബു. ഇന്ന് പുലർച്ചയാണ് വർക്കഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ല് തകർത്തതായി കണ്ടത്. വർക്ക് ഷോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ക്രയിനിൻെറ ചില്ലും തകർത്തിട്ടുണ്ട്. ആദ്യമുണ്ടായ സംഘത്തിന്റെ തുടർച്ചയാണിതെന്ന സംശയിക്കുന്നതായി പൊലീസ് പറയുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

click me!