
കൊല്ലം: കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ. മംഗൾ പാണ്ഡേ എന്ന അറിയപ്പെടുന്ന എബിൻ പെരേരയെ ആണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോകൽ. മുണ്ടക്കൽ സ്വദേശി ജാക്‌സനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. ഒരാഴ്‌ച മുമ്പ് ആയുധവുമായി എത്തി ഭീഷണിപ്പെടുത്തിയാണ് ജാക്‌സനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കന്യാകുമാരിയിലുണ്ടെന്ന് മനസ്സിലാവുകയായിരുന്നു. എസ്‌ഐമാരായ ആർ എസ് രഞ്ജു, ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കന്യാകുമാരിയിലെ ഒളിസങ്കേതത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ചുതവണ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള പ്രതി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെ ഇയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ മെറിന്‍ ജോസഫ് അറിയിച്ചു.
നേരത്തെ ഇരവിപുരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സിഐയെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാള്‍. ഈ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഇയാള്‍ കീഴടങ്ങിയിരുന്നു. കാപ്പ നിയമ പ്രകാരം പലതവണ ജയിലില്‍ കിടന്നിട്ടുള്ള ഗുണ്ട കൂടിയാണ് എബിന്‍ പെരേര. 2019 ലെ തിരുവോണത്തിന് ബാറിലുണ്ടായ കത്തിക്കുത്ത് അടക്കം നാല് ക്രിമിനൽ കേസിലാണ് മംഗല്‍ പാണ്ഡയെയും കൂട്ടാളികളെയും പൊലീസ് പ്രതിചേര്‍ത്തിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് സിഐ യുടെ ഔദ്യോഗിക നമ്പരിലേക്ക് വിളിച്ച് മംഗല്‍ പാണ്ഡെ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
കൊലപാതകശ്രമം, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വധഭീഷണി, മാരകമായി മുറിവേല്‍പ്പിക്കല്‍, മയക്കു മരുന്ന് വ്യാപാരം, മയക്കുമരുന്നു കടത്ത്, അക്രമം, പൊതുസമാധാനത്തിന് ഭീഷണി തുടങ്ങി വ്യത്യസ്ത കുറ്റങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കാപ്പ വകുപ്പുകള്‍ പ്രകാരവും കേസുണ്ട്.
കൊല്ലം ഇരവിപുരം സിഐയെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട കീഴടങ്ങി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam