കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഷിജുവിന്റെ വീടിന് നേരേയാണ് മൂന്നംഗസംഘം ബോംബേറിഞ്ഞത്.
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാആക്രമണം. കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീട് അടിച്ച് തകർത്തു. ഗൃഹനാഥനും ഭാര്യയും കുഞ്ഞും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഷിജുവിന്റെ വീടിന് നേരേയാണ് മൂന്നംഗസംഘം ബോംബേറിഞ്ഞത്. ബൈക്കിൽ വന്ന സംഘം വാളുമായി ഗേറ്റ് ചവിട്ട് പൊളിക്കുന്നത് കണ്ട് മുറ്റത്ത് നിന്ന് ഷിജു വീട്ടിലേക്ക് ഒടിക്കയറി. പോർവിളി മുഴക്കിയ സംഘം വീട്ടിലേക്ക് ബോംബറിഞ്ഞുവെന്ന് ഷിജു പറഞ്ഞു. ഈ സമയം ഷിജുവന്റെ ഭാര്യയും ഒന്നര വയസുള്ള കുഞ്ഞും ബോംബേറിഞ്ഞ മുറിയിൽ ഉറങ്ങുകയായിരുന്നു.
ബഹളം കേട്ട് കുഞ്ഞിനെയും എടുത്ത് ഇവർ പുറകിലേക്ക് ഓടി രക്ഷപ്പെട്ടു. ബന്ധുവീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ചന്ദു എന്നയാളുടേ നേതൃത്വത്തിലാണ് അക്രമമെന്നാണ് ഷിജു പറയുന്നത്. മദ്യപാനം മൂലം ചന്ദുവിനെ വാടകവീട്ടിൽ നിന്നും ഒഴിപ്പിച്ചിരുന്നുവെന്നും ഷിജു പറഞ്ഞു
കഴക്കൂട്ടത്ത് ഒരിടവേളക്ക് ശേഷം അക്രമ സംഭവങ്ങൾ വീണ്ടും സജീവമാകുകയാണ്. കഴിഞ്ഞയാഴ്ച വാഹനത്തിന് സൈഡ് കൊടുക്കാത്തതിൻറെ പേരിൽ ലഹരി സംഘം യുവാവിനെ വെട്ടിയിരുന്നു.