നാട്ടുകാർ നോക്കി നിൽക്കേയാണ് എട്ടംഗം സംഘം വിഴിഞ്ഞം സ്വദേശി ഫൈസലിനെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച ഗുണ്ടാസംഘം അറസ്റ്റിൽ. നാട്ടുകാർ നോക്കി നിൽക്കേയാണ് എട്ടംഗം സംഘം വിഴിഞ്ഞം സ്വദേശി ഫൈസലിനെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്.
രാവിലെ പതിനൊന്ന് മണിക്കാണ് ഫൈസലിനെ ഗുണ്ടാസംഘം ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്. അവശനായ ഫൈസലിനെ ഉപേക്ഷിച്ച് സംഘം കടന്നു. ഇതിന് സമീപമുള്ള ഒരു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വിഴിഞ്ഞം പൊലീസ് ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശികളായ ഷാഫി, ആഷിക്ക്, അജ്മൽ, സുജിൽ, ഫിറോസ്, കണ്ണൻ, ഇസ്മായിൽ എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതിയായ ഷാഫിയെ ഒരാഴ്ച മുമ്പ് മറ്റൊരു സംഘം മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ ഫൈസലിന്‍റെ സുഹൃത്തുക്കളാണ് ഈ കേസിലെ പ്രതികള്‍. ഇതിനു പകരമാണ് ഫൈസലിന് നേരെയുണ്ടായ ഇപ്പോഴത്തെ ആക്രണമെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെ ലഹരിമാഫിയുമായി ബന്ധമുള്ള സംഘാംഗങ്ങളുടെ അടുത്ത സുഹത്തുക്കളാണ് ഇപ്പോള്‍ പിടിയിലായവരെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. കൊടിമരത്തിൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതിന് ഡിവൈഎഫ്ഐ ലോക്കൽ സെക്രട്ടറിയും പ്രതികള്‍ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.