നിരണത്ത് കൊയ്ത്ത് യന്ത്ര ഉടമയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. കൊയ്ത്ത് പൂർത്തിയാക്കി, നാട്ടിൽ പോകാൻ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യമാണ് തർക്കത്തിലും പിന്നീട് മർദ്ദനത്തിലും കലാശിച്ചത്.
തിരുവല്ല: നിരണത്ത് കൊയ്ത്ത് യന്ത്ര ഉടമയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. കൊയ്ത്ത് പൂർത്തിയാക്കി, നാട്ടിൽ പോകാൻ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യമാണ് തർക്കത്തിലും പിന്നീട് മർദ്ദനത്തിലും കലാശിച്ചത്. അയ്യൻകോനാരി പാടത്ത് ഇന്നലെ രാത്രിയിൽ ആണ് സംഭവം. തമിഴ്നാട് സേലം സ്വദേശി രമേശിനാണ് മർദ്ദനമേറ്റത്.
രാത്രിയിൽ ഉൾപ്പെടെ അധികസമയത്തും ജോലിചെയ്യാൻ തയ്യാറാണെന്ന് ഉടമകൾ അറിയിച്ചെങ്കിലും ഇതിനു തൊഴിലാളികൾ വഴങ്ങിയില്ല. കൊയ്ത്ത് നടക്കാത്ത സാഹചര്യത്തിൽ തിരികെ പോകുമെന്ന് ഉടമകൾ അറിയിച്ചു. ഇതിനെത്തുടർന്നാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ കൊയ്ത്ത് യന്ത്രവുമായെത്തിയ തമിഴ്നാട് സ്വദേശിക്ക് മർദ്ദനമേറ്റു.
കൊയ്ത്ത് യന്ത്ര ഉടമകളുടെ പരാതിയെത്തുടർന്ന് സിപിഎം പ്രവർത്തകരായ അപ്പു, നിഖിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്നുപേരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് അപ്പർ കുട്ടനാട് മേഖലയിൽ കൊയ്ത്ത് നിർത്തി ഉടമകൾ പ്രതിഷേധത്തിലാണ്. കുറ്റക്കാരായ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് കൊയ്ത്ത് യന്ത്ര ഉടമകളുടെ ആവശ്യം.