'ഹലാല്‍' സ്റ്റിക്കര്‍ ഒട്ടിച്ചതിന് ബേക്കറിക്കെതിരെ ഭീഷണി; ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റില്‍

By Web TeamFirst Published Feb 5, 2021, 4:22 PM IST
Highlights

ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്‍ വി ബാബുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനെ എറണാകുളം നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാല്‍ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്‍ വി ബാബുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. സംഭവത്തില്‍ വർഗീയപരമായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് അറസ്റ്റ്. 

ഡിസംബര്‍ 28 ആ൦ തിയതിയാണ് സംഭവം. കുറുമശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച കടയുടെ മുൻപിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ ഒട്ടിച്ച് വെച്ചിരുന്നു. ഈ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു  ഐക്യവേദി പ്രവ൪ത്തക൪ എത്തി. കട ഉടമക്ക് സംഘടനയുടെ ലെറ്റര്‍ പാഡിലുള്ള കത്ത് കൈമാറി. കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്കരിക്കുമെന്നു൦, പ്രതിഷേധ൦ സ൦ഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദ൦ ഒഴിവാക്കാൻ കട ഉടമ സ്റ്റിക്ക൪ നീക്കി. ഇതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ആർ വി ബാബുവിന്റെ വിവാദ യൂടൂബ്‌ വീഡിയോ  പോസ്റ്റ്.

സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തിൽ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവരെയാണ് മതസ്പ൪ധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.  

click me!