
ബെംഗളുരു: ഇതര മതത്തിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ചതിന് കർണാടകയിലെ കലബുറഗി ജില്ലയിൽ 25 കാരനായ യുവാവിനെ കൊലപ്പെടുത്തി. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം യുവതിയെയാണ് കൊല്ലപ്പെട്ട ദളിത് യുവാവ് പ്രണയിച്ചിരുന്നത്. കലബുറഗിയിലെ വാദിടൗണിലെ ഭീമാ നഗർ ലേഔട്ടിലെ താമസക്കാരനാണ് മരിച്ച വിജയ് കാംബ്ലെ.
ഇവരുടെ ബന്ധത്തിന് യുവതിയുടെ വീട്ടുകാർ എതിരായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. വിജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാഹുദ്ദീൻ, നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കലബുറഗി എസ്പി ഇഷ പന്ത് പറഞ്ഞു. യുവതിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തുവരികയാണ്.
വിജയിയെ യുവതിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധം വേർപെടുത്തിയില്ലെങ്കിൽ തല വെട്ടുമെന്ന് യുവതിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയതായി ഇന്ത്യാ ടുഡേയോട് സംസാരിക്കവെ വിജയുടെ അമ്മ ആരോപിച്ചു. ഒരു ഫോൺ കോൾ ലഭിച്ചതിനെത്തുടർന്നാണ് മകൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് വിജയിയുടെ അമ്മ പറഞ്ഞു. "അവന് അടി കിട്ടി എന്ന് പറഞ്ഞ് എനിക്ക് ഒരു കോൾ വന്നു. ഞാൻ അവന്റെ അടുത്തേക്ക് ഓടി. അവർ അവനെ കുത്തുകയും തലയിൽ അടിക്കുകയും ചെയ്തിരുന്നു,” അമ്മ പറഞ്ഞു.
ഈ സംഭവത്തിന് മുമ്പ് ഒരു വഴക്കും ഉണ്ടായിട്ടില്ലെന്നും അമ്മ കൂട്ടിച്ചേർത്തു. '''ഒരിക്കൽ അവന്റെ കാമുകിയുടെ സഹോദരൻ വന്നിരുന്നു. നിങ്ങളുടെ മകനെ നല്ലപാഠം പഠിപ്പിക്കൂ അല്ലെങ്കിൽ അവന്റെ തല വെട്ടി നിങ്ങളെ ഏൽപ്പിക്കും എന്നാണ് അയാൾ ഭീഷണിപ്പെടുത്തിയത്'' എന്നും അവർ പറഞ്ഞു. വിജയിയുടെ സഹോദരനും പെൺകുട്ടിയുടെ സഹോദരനെതിരെയാണ് ആരോപണം ഉന്നയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam