
പാലക്കാട്: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിൻ്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരേഷും അനീഷിൻ്റെ ഭാര്യ പിതാവ് പ്രഭുവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലയ്ക്ക് ശേഷം പ്രഭു ഒളിവിൽ പോയെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
അനീഷിൻ്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടൻ്റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിൻ്റെ സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തികമായി രണ്ടു തട്ടിലുള്ളവരായിരുന്നു അനീഷും ഭാര്യയും. പെയിൻ്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപാണ് പെണ്‍കുട്ടി വീട് വിട്ടു വന്നത്. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ് മാസങ്ങളോളം ഭാര്യവീട്ടുകാരുടെ ഭീഷണി ഭയന്ന് അനീഷ് വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങി തുടങ്ങിയത്.വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ഇന്ന് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam