പൊക്കിള്‍ക്കൊടി പോലും ഉണങ്ങാത്ത പെണ്‍കുഞ്ഞിനെ ബഹുനിലക്കെട്ടിടത്തില്‍ നിന്ന് എറിഞ്ഞുകൊന്നു

By Web TeamFirst Published Dec 6, 2019, 7:29 AM IST
Highlights

പൊക്കിള്‍ കൊടി പോലും ഉണങ്ങാത്ത പെണ്‍കുഞ്ഞിനെ ബഹുനിലക്കെട്ടിടത്തില്‍ നിന്ന് എറിഞ്ഞുകൊന്ന് അജ്ഞാതര്‍. ഇരുപത്തിയൊന്ന് നിലകെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ ശുചിമുറിയിലെ ജനലിലൂടെയാണ് നവജാത ശിശുവിനെ പുറത്തെറിഞ്ഞിരിക്കുന്നത്

കാണ്ടിവാലി(മുംബൈ): ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ ബഹുനിലകെട്ടിടത്തില്‍ നിന്ന് എറിഞ്ഞ് കൊന്നു. മുംബൈയിലെ കാണ്ടിവാലിയിലാണ് സംഭവം. ഇരുപത്തിയൊന്ന് നിലകെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ ശുചിമുറിയിലെ ജനലിലൂടെയാണ് നവജാത ശിശുവിനെ പുറത്തെറിഞ്ഞിരിക്കുന്നത്. 

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാണ്ടിവാലിയിലെ ലാല്‍ജി പദയില്‍ സ്ലം റീഹാബിലറ്റേഷന്‍ അതോറിറ്റി നിര്‍മ്മിച്ച ജയ് ഭാരത് കോപ്ലെക്സെന്ന ബഹുനിലക്കെട്ടിടത്തില്‍ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞിരിക്കുന്നത്. പൊക്കിള്‍ കൊടി ഉണങ്ങാത്ത നിലയിലുണ്ടായിരുന്നതിനാലാണ് ശിശു ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം എറിഞ്ഞ് കൊന്നതായി വിലയിരുത്തുന്നത്. എന്നാല്‍ ഏത് ഫ്ലാറ്റില്‍ നിന്നാണോ ആരാണോ കുഞ്ഞിനെ എറിഞ്ഞിരിക്കുന്നതെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്. 

സെക്യൂരിറ്റി ചുമതലയിലുള്ള ആളാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് ശിശുവിന്‍റെ ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ട്. സംഭവത്തില്‍ സ്ഥലത്തെ ഫ്ലാറ്റുടമകളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

click me!