
പുഷ്പഗിരി: ഇടുക്കി ജില്ലയിലെ പുഷ്പഗിരിയില്‍ ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിമ്പൻ മണിപ്പാറ തോണിത്തറയിൽ രതീഷിനെയാണ് തങ്കമണി പൊലീസ് അറസ്റ്റു ചെയതത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. പിണങ്ങി വീട്ടിൽ പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാ ഗൃഹത്തിലെത്തിയ യുവാവ് ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒൻപതിനാണ് സംഭവം നടന്നത്.
പരിക്കേറ്റ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പിൽ രാജശേഖരൻ ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയറിന്റെ ഇരുവശത്തും കുത്തേറ്റതിനെ തുടർന്ന് രാജശേവരന്റെ ആന്തരികാവയവങ്ങൾ പുറത്തു വന്ന അവസ്ഥയിലായിരുന്നു. ഭർത്താവിനെ കുത്തുന്നത് തടയാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരിക്കേറ്റു. രതീഷിന്റെ പീഡനം സഹിക്കാൻ കഴിയാതെ 15 ദിവസം മുമ്പാണ് രണ്ട് കുട്ടികളേയും കൊണ്ട് ഭാര്യ രാഖി പുഷ്പഗിരിയിലെ സ്വന്തം വീട്ടിലെത്തിയത്.
പിണങ്ങി പോയതിന് പിന്നാലെ പ്രതി ഭാര്യ രാഖിയെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. നിന്നെ കൊലപ്പെടുത്താൻ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാൾ പല തവണ ഭാര്യ രാഖിയെ വിളിച്ച് പറയുകയും, സോഷ്യൽ മീഡിയയിലൂടെ കത്തിയുടെ ചിത്രം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. വാട്ട്സാപ്പില്‍ ഫോട്ടോ അയച്ച് കൊടുത്തതിന് പിന്നാലെ രാജേഷ് ചിത്രം ഫേസ്ബുക്കിലും പങ്കുവച്ചിരുന്നു. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭർത്താവിന്റെ ലക്ഷ്യമെന്ന് രാഖി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ തങ്കമണി സി.ഐ എ. അജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ രതീഷിനെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Read More : ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വില്പന; കൊല്ലത്ത് നവ ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
ഇതിനിടെ ഇടുക്കി മുരിക്കാശ്ശേരിയിൽ പത്താം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ ബന്ധുവും അയൽ വാസിയുമായ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചതായി തെളിഞ്ഞത്. പൊലീസ് ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.