
കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് മരിച്ചത്. 62 വയസായിരുന്നു. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് ലളിതയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ഭർത്താവിനായി അങ്കമാലി പൊലീസ് തെരച്ചിൽ തുടരുകയാണ്. കാർപെന്‍ററായ ബാലന്‍റെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെടുത്തു. ദമ്പതികൾ വഴക്ക് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. പുറത്തുപോയിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്. മുറിയിലെ സെറ്റിയിൽ മരിച്ച നിലയിലായിരുന്നു ലളിത. ആരോഗ്യപ്രശ്നങ്ങളുളള മകളെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട നിലയിൽ ആയിരുന്നു.
ഇന്നലെ ആലപ്പുഴയിലും സമാനമായ സംഭവം നടന്നിരുന്നു. കായംകുളത്ത് ബിജെപി പ്രാദേശിക നേതാവിനെയും ഭാര്യയെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം മണ്ഡലം സെക്രട്ടറി പി കെ സജിയും ഭാര്യ ബിനു സജിയുമാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. ഭാര്യ ബിനുവിൻ്റെ മൃതദേഹം കഴുത്ത് അറുത്ത നിലയിലാണ്. ബിനു സ്കൂൾ ടീച്ചറാണ്. സംഭവത്തില്‍ ദുരൂഹത നീങ്ങാൻ കൂടുതൽ പരിശോധനകൾ നടത്തുകയാണ് പൊലീസ്. ദമ്പതികൾ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam