തമിഴ്നാട്ടിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താനിരുന്ന പണമാണ് പിടികൂടിയത്. പണവും 38 ഗ്രാം സ്വർണവും ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റികര അമരവിള ചെക്പോസ്റ്റിൽ ഇരുപത് ലക്ഷം രൂപയുടെ കുഴൽപണവും സ്വർണാഭരണങ്ങളും പിടികൂടി. തമിഴ്നാട്ടിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താനിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
വൈകീട്ട് അമരവിള ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്. നാഗർകോവിൽ നിന്ന് കെഎസ്ആർടിസി ബസിൽ കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ചാലക്കുടി ആളൂർ സ്വദേശി രാജീവിന്റെ കയ്യിൽ നിന്നാണ് പണവും രേഖകളില്ലാത്ത സ്വർണാഭരണങ്ങളും പിടികൂടിയത്. പണവും 38 ഗ്രാം സ്വർണവും ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പും ക്രിസ്മസും പ്രമാണിച്ച് എക്സൈസ് അതിർത്തികളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.