
ബാഗ്പത് (ഉത്തര്‍പ്രദേശ്): മതപുരോഹിതന്റെ ഭാര്യയെയും രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളെയും വീടിനുള്ളിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ബാഗ്പത് ജില്ലയിലെ ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയിലെ ഇമാമായ ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെൺമക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരെ പള്ളിയുടെ പരിസരത്തുള്ള വസതിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇമാം ഇബ്രാഹിം ദേവ്ബന്ദിൽ എന്തോ ജോലിക്കായി പോയിരുന്നുവെന്ന് പറയുന്നു. പള്ളിയിൽ എത്തിയ കുട്ടികൾ മൃതദേഹങ്ങൾ കണ്ട് നിലവിളിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇസ്രാനയുടെ മൃതദേഹം കട്ടിലിന്റെ പകുതി ഭാഗത്ത് തൂങ്ങിക്കിടക്കുകയായിരുന്നു, രണ്ട് പെൺമക്കളായ സോഫിയയും സുമയ്യയും രക്തത്തിൽ കുളിച്ച് കട്ടിലിൽ കിടന്നു. ഒരാളുടെ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തേറ്റിരുന്നു
വിവരമറിഞ്ഞ് പൊലീസ് സൂപ്രണ്ട് സൂരജ് കുമാർ റായ്, അഡീഷണൽ എസ്പി പ്രവീൺ കുമാർ ചൗഹാൻ, സർക്കിൾ ഓഫീസർ വിജയ് കുമാർ എന്നിവർ സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മൃതദേഹങ്ങൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ, നീതി ആവശ്യപ്പെട്ട് ചില ഗ്രാമവാസികൾ പ്രതിഷേധിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് നടപടി വാഗ്ദാനം ചെയ്തതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (മീററ്റ് റേഞ്ച്) കലാനിധി നൈതാനി കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും അന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. മുസാഫർനഗർ ജില്ലയിലെ സുന്ന ഗ്രാമത്തിൽ നിന്നുള്ള ഇമാം ഇബ്രാഹിം കഴിഞ്ഞ നാല് വർഷമായി ഗംഗ്നൗളിയിലെ ബാദി മസ്ജിദിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ഇസ്രാന പള്ളി വളപ്പിൽ കുട്ടികളെ പഠിപ്പിച്ചിരുന്നു.
ഇബ്രാഹിമിന്റെ വിദ്യാർഥികളായ പ്രായപൂർത്തിയാകാത്ത രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇവർ പ്രദേശത്തെ ക്യാമറ ഓഫ് ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇബ്രാഹിം ഇവരെ ശാസിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ 15, 16 വയസ്സുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam