
ഇടുക്കി: കുമളിയിൽ പ്ലസ്‌ടു വിദ്യാർത്ഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് കുമളി പോലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ആൺസുഹൃത്ത് അഭിരാജനെ അറസ്റ്റു ചെയ്യുകും ചെയ്തു.
ഇതിനിടെ അമ്മയുടെ സുഹൃത്തായ ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയതായി പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞത് പുറത്തു വന്നു. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ അമ്മയെയും ഇയാൾ മർദ്ദിച്ചിരുന്നു. പോലീസ് കേസെടുത്തതോടെ ഗോഡ്സൺ ഒളിവിൽ പോയി. പെൺകുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്തായ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്.
വീട്ടിൽ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവും പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായാണ് പൊലീസിന്റെ നിഗമനം. ഒരു മാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ഇടുക്കി എസ്.പി. എ. നസീം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്.
തുടർന്ന് കുമളി എസ് ഐ എം ജി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ കൊച്ചിയിൽ നിന്ന് പിടികൂടുകയായിരുന്നു. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്സനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam