ഇൻസ്റ്റഗ്രാം സൗഹൃദം പിരിഞ്ഞു; എൻജിനിയറിങ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

By Web TeamFirst Published Aug 16, 2021, 7:00 PM IST
Highlights

ആന്ധ്രാ പ്രദേശിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിനിയെ  പട്ടാപ്പകൽ കുത്തിക്കൊന്നു. സംഭവത്തിൽ 22-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.സ്വതന്ത്ര്യദിനത്തിൽ ഗുണ്ടൂരിലായിരുന്നു സംഭവം.

വിജയവാഡ: ആന്ധ്രാപ്രദേശിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിനിയെ  പട്ടാപ്പകൽ കുത്തിക്കൊന്നു. സംഭവത്തിൽ 22-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വതന്ത്ര്യദിനത്തിൽ ഗുണ്ടൂരിലായിരുന്നു സംഭവം. 20-കാരിയായ രമ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴുത്തിനും വയറിനുമായി ആറ് കുത്തുകളേറ്റ രമ്യ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ 22-കാരനായ ശശി കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. 

മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിനിയായ രമ്യയും വർക് ഷോപ്പ് മെക്കാനിക്കായ ശശി കൃഷ്ണയും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ആറുമാസമായി തുടർന്ന സൌഹൃദത്തിനിടെ, രമ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവിന് സംശയം തോന്നി. തുടർന്നുണ്ടായ തർക്കവും വഴക്കുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പും പ്രതിയുമായി രമ്യ തർക്കങ്ങളുണ്ടായിരുന്നു. പിന്നാലെ എത്തിയ പ്രതി റോഡിൽ വച്ച് രമ്യയെ കുത്തിവീഴ്ത്തുകയായിരുന്നു.  അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തിലാണ് പിടികൂടിയത്. 

പിടികൂടാനെത്തിയപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ആശുപത്രിയിലെത്തിയ പ്രാഥമിക ചികിത്സ നൽകി ഗൂണ്ടൂരിലെത്തിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഞെട്ടൽ രേഖപ്പെടുത്തി.  കർശന നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം രമ്യയുടെ കുടുംബത്തിന്​ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

click me!