
കൊച്ചി: കൊച്ചിയിൽ നിന്ന് ലോറികൾ കടത്തി തമിഴ്നാട്ടിൽ വിൽപന നടത്തിയ അന്തർ സംസ്ഥാന വാഹന കവർച്ച സംഘത്തിലെ പ്രധാനികൾ പിടിയിൽ. തമിഴ്നാട്ടിലെ വ്യാപാരി അടക്കം 5 അംഗ സംഘമാണ് എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പ്രതികൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വാഹനം കടത്തിയ കേസിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മെയ് 23 ന് നെട്ടൂരിലെ ഇന്‍റർനാഷണൽ മാർക്കറ്റിലെ വ്യാപാരിയുടെ മിനി ലോറി കടത്തിക്കൊണ്ടുപോയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന വാഹന കവർച്ച സംഘം പിടിയിലായത്. ലോറിയുടെ ജിപിഎസ് അഴിച്ചുമാറ്റിയാണ് സംഘം വാഹനം ആദ്യം പെരുമ്പിലാവിലേക്കും പിന്നീട് പൊള്ളാച്ചിലേക്കും കടത്തിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള സിസിടിവികൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. തുടർന്നാണ് പൊള്ളാച്ചി ഗോഡൗണിൽ പൊളിക്കാൻ സൂക്ഷിച്ച ലോറി കണ്ടെത്തിയത്. കേരള റജിസ്ട്രേഷനിലുള്ള 10 വാഹനം ഈ സമയം ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗൺ ഉടമ പൊലള്ളാച്ചിയിലെ ശബരീനാഥൻ, വാഹനം കടത്തിയ നെടുമങ്ങാട് സ്വദേശി അൻസിൽ വിഷണുരാജ് എന്നിവരാണ് ആദ്യം പിടിയിലായത്.
പട്ടാമ്പി സ്വദേശി ജലീലാണ് മുഖ്യ ആസൂത്രകനെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് ജലീൽ പിടിയിലായത്. കൂട്ടാളി മുഹമ്മദ് ജംഷാദിനെ മൈസുരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു. ജംഷാദ് വരാപ്പുഴയിൽ പോക്സോ കേസിലടക്കം നിരവധി കേസിൽ പ്രതിയാണ്. മറ്റ് പ്രതികളുടെ പേരിൽ വിവിധ ജില്ലകളിൽ വാഹന കവർച്ച കേസുണ്ട്. പാലക്കാട് നിന്ന് സംഘം 10 ലേറെ വാഹനം കടത്തിയെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam