ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് പട്ടാപ്പകൽ; വീട്ടിലെത്തിയ രണ്ട് പേർക്കായി തെരച്ചിൽ

By Web TeamFirst Published Nov 15, 2019, 9:30 AM IST
Highlights
  • മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്
  • വീട്ടിലെത്തിയ ചവുട്ടി കച്ചവടക്കാരനെയും വീട്ടിലെ ലൗ ബേഡ്സിനെ വാങ്ങാനെത്തിയയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്

തൃശ്ശൂർ: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് രണ്ട് പേരെ തിരയുന്നു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ പോൾസന്റെ ഭാര്യ ആലീസ് (58) ഇന്നലെയാണ് വീട്ടിനകത്ത് കൊല്ലപ്പെട്ടത്. ഇന്നലെ വീട്ടിലെത്തിയ ചവുട്ടി കച്ചവടക്കാരനെയും പക്ഷിയെ വാങ്ങാനെത്തിയ ആളെയുമാണ് പൊലീസ് തിരയുന്നത്.

കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്‍റെ ഭാര്യയാണ് ആലീസ്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മക്കളെല്ലാം വിദേശത്താണ്. വീട് പുറത്തുനിന്ന് പൂട്ടിയനിലയിലാണ് കാണപ്പെട്ടത്. ആലീസ് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്.

എന്നും രാവിലെ പള്ളിയിൽ പോകാറുള്ള ആലീസ് എട്ടരയോടെ വീട്ടിൽ മടങ്ങിയെത്താറുണ്ട്. അതിനാൽ തന്നെ കൊലപാതകം നടന്നത് രാവിലെ 8.30ക്കും ഉച്ചയ്ക്ക് 12 നും ഇടയിലാകാമെന്നാണ് നിഗമനം. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് നായ വീട്ടിനകത്ത് നിന്നും മണം പിടിച്ച് തൊട്ടടുത്ത ചന്തയിലേക്ക് ഓടിക്കയറി. ഇന്ന് രാവിലെ പൊലീസ് അയൽവാസികളിൽ നിന്ന് മൊഴിയെടുത്തു. വീട്ടിലെത്തിയ ചവുട്ടി കച്ചവടക്കാരനെയും വീട്ടിലെ ലൗ ബേഡ്സിനെ വാങ്ങാനെത്തിയയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

click me!