
ഗാസിയബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മാധ്യമപ്രവർത്തകനെ വെടിവച്ചു കൊല്ലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 9 പേർ പിടിയിൽ. ഗാസിയാബാദിലെ വിജയ നഗറിൽ പെൺമക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന വിക്രം ജോഷിക്ക് നേരെ ആക്രമണമുണ്ടായത്. കേസിലെ പ്രധാനപ്രതിയെ പിടികൂടാൻ യുപി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഗാസിയാബാദിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം. പെൺമക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വിക്രം ജോഷി. ഇതിനിടെ കാറിലെത്തിയ സംഘം ഇവരെ തടഞ്ഞു. തുടർന്ന് വാഹനം മറിച്ചിട്ട ആക്രമി സംഘം വിക്രമിനെ മർദ്ദിച്ചു. തുടർന്ന് കാറിനോട് ചേർത്ത് വച്ച് തലക്ക് വെടിവച്ചു. നടുറോഡിൽ മറ്റുള്ളവർ നോക്കി നിൽക്കെയായിരുന്നു ആക്രമണം.
പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാൻ പെണ്‍കുട്ടികൾ സഹായം അഭ്യര്‍ത്ഥിക്കുന്നതും ദൃശ്യത്തിൽ കാണാം. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിക്രമിന്റെ നില ഗുരുതരമായി തുടരുകയാണ്. തന്റെ ബന്ധുവായ പെൺകുട്ടിയെ അപമാനിച്ച പ്രതികൾക്കെതിരെ വിക്രം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുത്തിരുന്നില്ല.ആക്രമണത്തിൽ പ്രതിഷേധം ഉയർന്നതോടെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവർ ഉൾപ്പെടെ 9 പേരാണ് പിടിയിലായത്. എന്നാൽ ഒളിവിലായ പ്രധാനപ്രതിയെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി യുപി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam